വി-ഗാര്‍ഡ് അറ്റാദായത്തില്‍ 19.6 ശതമാനം വര്‍ധന

Uncategorized

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2024-25 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 91.13 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 76.17 കോടി രൂപയായിരുന്നു. 19.6 ശതമാനമാണ് വര്‍ധന. നാലാം പാദത്തില്‍ കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 1538.08 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 1342.77 കോടി രൂപയില്‍ നിന്നും 14.5 ശതമാനം വളര്‍ച്ച നേടി.

2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ സംയോജിത അറ്റാദായം 313.72 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 257.58 കോടി രൂപയില്‍ നിന്നും 21.8 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന വരുമാനം 5577.82 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 4856.67 കോടി രൂപയില്‍ നിന്ന് 14.8 ശതമാനം വര്‍ധന രേഖപ്പെടുത്തി.

വരുമാനത്തെയും ലാഭത്തെയും ഒരുപോലെ ഉയർത്തിയ മികച്ച ബിസിനസ് പ്രകടനമാണ് സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കാഴ്ചവെക്കാനായതെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. വാർഷിക കണക്കുപ്രകാരം മൊത്തം ലാഭത്തിൽ വർധനവാണ് രേഖപ്പെടുത്തിയത്. ‘സൺഫ്ലേം’ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മുഴുവൻ ടേം ലോണും മുൻകൂട്ടി അടച്ചു തീർക്കുകയും വി ഗാർഡ് വീണ്ടും കടരഹിത (ഡെബ്റ്റ് ഫ്രീ) കമ്പനിയായി മാറുകയും ചെയ്തു. കമ്പനിയെ സംബന്ധിച്ചിടത്തോളം സാമ്പത്തികവർഷം മികച്ച രീതിയിൽ അവസാനിപ്പിക്കാൻ കഴിഞ്ഞു. നൂതന ഉൽപന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ച്, നടപ്പു സാമ്പത്തിക വർഷത്തെ കൂടുതൽ മികവുറ്റതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *