തിരുവനന്തപുരം: ആശാവർക്കർമാർക്ക് പുറമേ അങ്കണവാടി ജീവനക്കാരും സമരത്തിനൊരുങ്ങുന്നു. ഈ മാസം 17 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരമാരംഭിക്കും. വേതന വർധനയുൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ്റെ നേതൃത്വത്തിലാണ് സമരം. വിഷയത്തിൽ ഇന്നലെ ആരോഗ്യവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സമരം പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു മന്ത്രി വീണ ജോർജ് ചർച്ച നടത്തിയത്.
അതേസമയം, സർവീസിൽനിന്ന് വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് പണമിെല്ലന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു. വിരമിച്ച ഒരു അങ്കണവാടി ജീവനക്കാരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ, അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ഉദ്ധരിച്ച് ഇടുക്കി ജില്ലാ വനിത-ശിശു വികസന ഓഫീസറുടെ മറുപടിയിലാണ് ഫണ്ടില്ലെന്ന് വ്യക്തമാക്കുന്നത്.