കൊച്ചി: ആറു പതിറ്റാണ്ടുകളായി സമൂഹനന്മയ്ക്കായുള്ള മാതൃകാപരമായ ആത്മ സമർപ്പണത്തിൻ്റെ ആഘോഷമാണ് ജൂബിലി വേളയെന്ന് സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു. റിന്യൂവൽ സെൻ്ററിൽ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ വജ്രജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ എല്ലാം ചെയ്തു തരും , ജനങ്ങൾ ഗുണഭോക്താക്കൾ മാത്രം എന്ന ചിന്തയ്ക്കപ്പുറം എൻ്റെ നാടിനും സമൂഹത്തിനും നന്മയ്ക്കായി എനിക്ക് എന്തു ചെയ്യാനാവും എന്ന് ഓരോരുത്തരും ചിന്തിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് വികസിത ഭാരതം എന്ന സ്വപ്നം സഫലമാകുന്നത്. സർക്കാർ സംവിധാനങ്ങൾക്കുള്ള പരിമിതികൾക്കപ്പുറം സാധാരണ ജനങ്ങൾക്കിടയിലേക്ക ഇറങ്ങിച്ചെല്ലാനും അവരുടെ ആവശ്യങ്ങൾ മനസിലായി പ്രവർത്തിക്കാനും സഹൃദയയെ പോലുള്ള സന്നദ്ധ സംഘടനകൾക്ക് കഴിയും. മറ്റുള്ളവരിൽ നിന്നും എന്തെങ്കിലും ലഭിക്കുമെന്ന് ചിന്തിക്കാതെ എല്ലാവർക്കും സമൃദ്ധി നൽകി നദികൾ ഒഴുകുന്നതുപോലെ നമ്മുടെ ജീവിതവും മറ്റുള്ളവർക്ക് നന്മയും പ്രചോദനവുമാകണം. മറ്റുള്ളവർക്കായി നന്മ ചെയ്യുമ്പോൾ ലഭിക്കുന്ന ആനന്ദമാണ് മറ്റെല്ലാ സന്തോഷങ്ങളെക്കാളും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സഹോദരീ സഹോദരന്മാരെ എന്ന് തുടക്കത്തിലും നന്ദി, നമസ്കാരം എന്ന് അവസാനവും മലയാളത്തിൽ അദ്ദേഹം പറഞ്ഞപ്പോൾ സദസ് കൈയടിയോടെ സ്വീകരിച്ചു. വജ്രജൂബിലി സ്മാരകമായി സഹൃദയ നടപ്പാക്കുന്ന ഭവനപദ്ധതിയുടെ ഉദ്ഘാടനവും ജൂബിലി സ്മരണികയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷനായിരുന്നു. സാധരണക്കാർക്ക് അർഹമായ നീതി നേടിയെടുക്കാനുള്ള ശ്രമങ്ങളിൽ അവരോടൊപ്പം നടന്നുകൊണ്ട് അവരെ ശക്തീകരിക്കുകയായിരുന്നു ഇക്കാലമത്രയും സഹൃദയ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. രൂപതകളിലെ സാമൂഹ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമെന്ന നിലയിൽ ഒരു സൊസൈറ്റി രൂപീകരിച്ചത് കേരളത്തിലെ ആദ്യ സംരംഭമായിരുന്നെന്നും കാർഡിനൽ പാറേക്കാട്ടിലിൻ്റെ ദീർഘവീക്ഷണമായിരുന്നു അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഷപ്പ് എമരിറ്റസ് മാർ തോമസ് ചകൃത്ത്, അതിരൂപതാ വികാരി ജനറൽ ഫാ. ആൻ്റോ ചേരാന്തുരുത്തി, സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തു വെള്ളിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, വിൻ സെൻ്റർ പ്രസിഡൻ്റ് സിസ്റ്റർ ആലീസ് ലൂക്കോസ്, ജോബി മാത്യു എന്നിവർ സംസാരിച്ചു.സഹൃദയയുടെ സഹകാരികളേയും ഗ്രാമതല സാമൂഹ്യ പ്രവർത്തകരേയും യോഗത്തിൽ ആദരിച്ചു.
സഹൃദയ സമൂഹത്തിനു മാതൃകയും പ്രചോദനവും: ഗവർണർ
