പ്രത്യാശയുടെ ഇടയന് വിട ; ഫ്രാൻസീസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്

Uncategorized

ലോകമെങ്ങുമുള്ള സാധുജനങ്ങളെ നെഞ്ചോടുചേര്‍ത്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ഇന്ന്. മൃതശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം റോമിലെ സാന്ത മരിയ മാര്‍ജറി ബസിലിക്കയില്‍ സംസ്‌കരിക്കും. സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ഇന്ത്യന്‍ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ദിവ്യബലിയോടെ ആരംഭിക്കും. പതിനായിരങ്ങള്‍ അണമുറിയാതെ എത്തിയ പൊതുദര്‍ശനത്തിനൊടുവില്‍ മാര്‍പാപ്പയുടെ ശവപേടകം ഇന്നലെ അര്‍ധരാത്രിയാണ് അടച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പാപ്പയുടെ ഭൗതികശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മറ്റു ലോകനേതാക്കള്‍ക്കൊപ്പം സംസ്‌കാരച്ചടങ്ങിലും പങ്കെടുക്കും.

ഏകദേശം രണ്ടുലക്ഷത്തിലധികം പേര്‍ ചടങ്ങുകള്‍ക്ക് സെന്റ് പീറ്റേഴ്‌സില്‍ എത്തുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുളള ലോകനേതാക്കള്‍ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച്‌ മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തിയിരുന്നു.

ഏപ്രില്‍ 21-നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലംചെയ്തത്. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്നാണ് വത്തിക്കാന്‍ അറിയിച്ചത്. തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നും പൗളിന്‍ ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായി ശവകുടീരമൊരുക്കണമെന്നും മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ശവകുടീരത്തില്‍ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്നുമാത്രം എഴുതിയാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച്‌ 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. ജോര്‍ജ് മാരിയോ ബര്‍ഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ‘ഫ്രാൻസിസ്’ എന്ന പേര് സ്വീകരിക്കുകയായിരുന്നു. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയില്‍ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ.

Leave a Reply

Your email address will not be published. Required fields are marked *