ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനടക്കമുള്ളവർക്കായി തെരച്ചില്‍ നടത്താൻ ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഉച്ചക്ക് ശേഷം കാർവാർ തുറമുഖത്തെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. കാർവാറിലേക്ക് ഡ്രഡ്ജർ എത്തിക്കാൻ കാറ്റ് അടക്കമുള്ള തടസ്സങ്ങള്‍ നിലവില്‍ ഇല്ല. മത്സ്യത്തൊഴിലാളികള്‍ കടലില്‍ വല വിരിച്ചത് മൂലമുള്ള ചെറിയ തടസ്സം മാത്രമാണുള്ളതെന്നും അത് മാറാൻ കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഷിരൂരിലേക്ക് ടഗ് ബോട്ട് എത്തിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ഉണ്ടാകും. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്. ഡ്രഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടായിരിക്കും തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുക. ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎല്‍എ സതീഷ് സെയില്‍, ഡ്രഡ്ജർ കമ്ബനി അധികൃതർ എന്നിവർ പങ്കെടുക്കുന്ന യോഗത്തില്‍ തെരച്ചില്‍ എപ്പോള്‍ തുടങ്ങുമെന്ന് തീരുമാനിക്കും.