അഹമ്മദാബാദ്: ദ്വാരകയിൽ വീണ്ടും പര്യവേക്ഷണം തുടങ്ങി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് പര്യവേക്ഷണം നടത്തുന്നത്. 4,000 വർഷം പഴക്കമുള്ള പുരാതന നഗരത്തിന്റെ നിഗൂഢതകൾ അനാവരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എഎസ്ഐയുടെ അണ്ടർവാട്ടർ ആർക്കിയോളജി വിങ്ങിന്റെ (യുഎഡബ്ല്യു) സംഘം ഗുജറാത്ത് തീരത്ത് കടലിനടിയിൽ പര്യവേക്ഷണം ആരംഭിച്ചു. വെള്ളത്തിനടിയിലെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പഠിക്കാനും സംരക്ഷിക്കാനുമുള്ള എഎസ്ഐയുടെ ദൗത്യത്തിന്റെ ഭാഗമാണ് പദ്ധതി.
അഡീഷണൽ ഡയറക്ടർ ജനറൽ (ആർക്കിയോളജി) പ്രൊഫസർ അലോക് ത്രിപാഠിയുടെ നേതൃത്വത്തിൽ അഞ്ച് എഎസ്ഐ പുരാവസ്തു ഗവേഷകരുടെ സംഘം ദ്വാരക തീരത്ത് വെള്ളത്തിനടിയിൽ പര്യവേക്ഷണം ആരംഭിച്ചതായി സാംസ്കാരിക മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.