മുംബൈയില്‍ ഏഴു നിലകളുള്ള കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 3 സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.51 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. ചേരി പുനരധിവാസ പദ്ധതി പ്രകാരം 2006ല്‍ നിര്‍മിച്ച കെട്ടിടത്തില്‍ അഗ്നിശമന സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മുംബൈ പ്രാന്തപ്രദേശമായ ഗോരേഗാവ് വെസ്റ്റിലെ ഏഴ് നിലകളുള്ള താമസ സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. 3 സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചതയാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തില്‍ 51 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. ഗോരേഗാവിലെ എംജി റോഡില്‍ സ്ഥിതി ചെയ്യുന്ന ജയ് ഭവാനി ബില്‍ഡിംഗിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീ ആദ്യം പടര്‍ന്നത്. ടെറസ് ഉള്‍പ്പെടെ വിവിധ നിലകളില്‍ ആളുകള്‍ കുടുങ്ങി.പരുക്കേറ്റ 40 പേരില്‍ 36 പേരെ താക്കറെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 15 പേര്‍ കൂപ്പര്‍ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരില്‍ ഗുരുതരമായി പരുക്കേറ്റ മൂന്ന് രോഗികളെ സെവൻ ഹില്‍സ് ആശുപത്രിയിലേക്ക് മാറ്റി.
ചേരി പുനരധിവാസ പദ്ധതി പ്രകാരം 2006ല്‍ നിര്‍മിച്ച കെട്ടിടത്തില്‍ അഗ്നിശമന സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ലിഫ്റ്റ് പഴയതായിരുന്നു, ലിഫ്റ്റ് ഡക്‌ടിലൂടെ ഗണ്യമായ അളവില്‍ പുക പടര്‍ന്നതും വിനയായി. എട്ട് ഫയര്‍ എഞ്ചിനുകള്‍, അഞ്ച് ജംബോ വാട്ടര്‍ ടാങ്കറുകള്‍, മൂന്ന് ഓട്ടോമാറ്റിക് ടേണ്‍ ടേബിളുകള്‍, ഒരു ടേബിള്‍ ഗോവണി, ക്വിക്ക് റെസ്‌പോണ്‍സ് വെഹിക്കിള്‍, ആംബുലൻസ് എന്നിവ സ്ഥലത്തെത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല . പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ക്ക് കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ ടെറസിലേക്ക് ഓടി കയറുകയായിരുന്നു . 7 മരണങ്ങളാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടര്‍ന്നതെന്നും താമസക്കാര്‍ പറയുന്നു.