മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതി; ആലുവയിലെ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

Kerala

കൊച്ചി: എംഎൽഎയും നടനുമായ എം. മുകേഷിനെതിരായ ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയായ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി കെ ബി ബെന്നിയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കല്‍. മുകേഷ് സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്യുകയും മുകേഷിന്റെ അറസ്റ്റ് കോടതി തടയുകയും ചെയ്ത സാഹചര്യത്തിലാണ് വേഗത്തിലുള്ള മൊഴിയെടുക്കല്‍.

കഴിഞ്ഞ ദിവസം നടിയുടെ മൊഴി ഐ പി എസ് ഉദ്യോഗസ്ഥരടക്കം എത്തി രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും പരാതിക്കാരിയുടെ മൊഴി ആലുവയിലെ അവരുടെ ഫ്‌ലാറ്റിലെത്തി രേഖപ്പെടുത്തി. മൊഴി വീഡിയോഗ്രഫി ചെയ്യുന്നുണ്ട്. മൊഴിയെടുക്കല്‍ ഒരു മണിക്കൂര്‍ പിന്നിട്ടു. ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം രഹസ്യമൊഴി രേഖപ്പെടുത്താനിരിക്കെ വിശദമായ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. സെപ്തംബര്‍ രണ്ടാം തീയതി മുകേഷിന്റെ കേസ് വീണ്ടും കോടതി പരിഗണിക്കും. ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ പോലീസിന് നല്‍കേണ്ടി വരും. തുടര്‍ന്നാണ് വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്നത്.

 

2009-ലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്നാണ് ആരോപിക്കുന്നത്. നടിയുമായി തനിക്ക് നല്ല ബന്ധമാണെന്ന് വ്യക്തമാക്കുന്നതിനായി ഇതേ വര്‍ഷം മാര്‍ച്ച് മാസത്തില്‍ അവര്‍ അയച്ച മെയില്‍ മുകേഷ്‌ ഹാജരാക്കിയിരുന്നു. മുകേഷിന്റെ വിവാഹ ജീവതത്തിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് സംസാരിക്കാമെന്നും ഇവര്‍ മെയിലില്‍ വ്യക്തമാക്കുന്നു. ഇത് ഇവരുടെ സൗഹൃദം വ്യക്തമാക്കുന്നതാണെന്നാണ് മുകേഷ്, നടിക്കെതിരേ ഉന്നയിക്കുന്ന പ്രധാന എതിര്‍വാദം. കൂടാതെ പണം ആവശ്യപ്പെട്ടുള്ള നടിയുടെ വോയിസ് മെസേജും മുകേഷ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *