മുംബൈ: റിലയൻസ് ചെയര്മാൻ മുകേഷ് അംബാനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 19കാരനെ അറസ്റ്റ് ചെയ്തു.പണം ആവശ്യപ്പെട്ടുകൊണ്ടും വധഭീഷണി മുഴക്കിയും 3 ഇ മെയിലുകളാണ് കഴിഞ്ഞ ആഴ്ച അംബാനിക്ക് ലഭിച്ചത്. തെലങ്കാന സ്വദേശിയായ ഗണേശ് രമേഷിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നവംബര്‍ 8 വരെ കസ്റ്റഡിയില്‍ വിട്ടു.
ഒക്ടോബര്‍ 27നാണ് 20 കോടി ആവശ്യപ്പെട്ടുകൊണ്ട് ആദ്യ മെയില്‍ വന്നത്. ശേഷം 200 കോടിയും പിന്നീട് 400 കോടിയും ആവശ്യപ്പെട്ടുകൊണ്ട് ഭീഷണി സന്ദേശങ്ങള്‍ വന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ട് ഭീഷണി ഇ-മെയില്‍ സന്ദേശങ്ങള്‍ കൂടി മുകേഷ് അംബാനിക്ക് ലഭിച്ചു. മെയില്‍ ഐഡി ഷദാബ് ഖാൻ എന്ന വ്യക്തിയുടേതാണെന്നും ബെല്‍ജിയത്തില്‍ നിന്നാണ് മെയിലുകള്‍ വന്നതെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു.ഭീഷണികള്‍ അവഗണിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് സന്ദേശം. ഒക്ടോബര്‍ 31നും നവംബര്‍ ഒന്നിനും ഇടയില്‍ രണ്ട് ഭീഷണി സന്ദേശങ്ങള്‍ മുകേഷ് അംബാനിക്ക് ലഭിച്ചിരുന്നു. ഷഹദാബ് ഖാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സന്ദേശം അയച്ചിരിക്കുന്നത്. ഒക്ടോബര്‍ 28നാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യ ഇമെയില്‍ വന്നത്. ഇമെയിലുകളുടെ അടിസ്ഥാനത്തില്‍ മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലക്കാരൻ മുംബൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
20 കോടി നല്കാൻ തയാറായില്ലെങ്കില്‍ നിങ്ങളെ കൊല്ലും, ഇന്ത്യയിലെ മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട് എന്നായിരുന്നു ഒരു സന്ദേശം. പൊലീസിന് പിന്തുടരാനോ അറസ്റ്റ് ചെയ്യാനോ സാധിക്കില്ലെന്നും മെയിലില്‍ പറയുന്നു. ഇ മെയിലിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഭീഷണി സന്ദേശം അയയ്ക്കുന്നതിന് വേണ്ടി മാത്രം ഉണ്ടാക്കിയ അക്കൗണ്ടാണിതെന്നും പൊലീസ് പറഞ്ഞു.
ഇതിനെപ്പറ്റി പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. ഐപി വിലാസങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ തെലങ്കാന സ്വദേശിയെ അറസ്റ്റ് ചെയ്തത്. മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ ഫോണില്‍ വധഭീഷണി മുഴക്കിയ ബിഹാര്‍ സ്വദേശിയെ കഴിഞ്ഞ വര്‍ഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ സര് എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയും ദക്ഷിണ മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലിയയും ബോംബ് വച്ച് തകര്‍ക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.