ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിലെ കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മണിപ്പൂരിലെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ രണ്ട് സമിതികളെ സുപ്രീംകോടതി ആഗസ്റ്റ് 7 ന് നിയോഗിച്ചിരുന്നു. അതിന് ശേഷമുള്ള സാഹചര്യങ്ങളാകും കോടതി ഇന്ന് വിലയിരുത്തുക.
ബലാത്സംഗം ചെയ്ത ശേഷം നഗ്നകളാക്കി അപമാനിക്കപ്പെട്ട യുവതികളുടെ ഹർജ്ജിയും കോടതി ഇന്ന് പരിഗണിക്കും. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നു വെന്നും ഒരുവിധം എല്ലാ പരാതികളിലും എഫ്ഐആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞെന്നും സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സി.ബി.ഐ അന്വേഷണസംഘം 54 അംഗങ്ങളെ ഉൾപ്പെടുത്തി വികസിപ്പിച്ച വിവരം കേന്ദ്രസർക്കാരും ഇന്ന് സുപ്രിം കോടതിയിൽ അറിയിക്കും. അതേസമയം നീതി ലഭ്യമാകുന്നത് വൈകുകയാണെന്ന് പരാതി കുക്കി വിഭാഗവും കോടതിയെ അറിയിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക.