തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുക്കും. ഈ മാസം 25ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ അതോ ലോഡ് ഷെഡിങ് ഏർപ്പെടുത്തണോ എന്നതിലാണ് മുഖ്യമന്ത്രി അന്തിമ തീരുമാനം കൈക്കൊള്ളുക.
വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം ചേർന്നു. കെഎസ്ഇബി ചെയര്‍മാന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗത്തിൽ ചര്‍ച്ചകള്‍ നടന്നത്. തുടർന്ന് പരിഹാരം തീരുമാനം മുഖ്യമന്ത്രി എടുക്കട്ടെയെന്നെ ധാരണയിൽ എത്തുകയായിരുന്നു. നിലവിലെ പ്രതിസന്ധി നേരിടാന്‍ ലോഡ് ഷെഡിങ് അടക്കം വേണമെന്ന ആവശ്യമാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉയര്‍ന്നിട്ടുള്ളത്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് നിലവില്‍ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ഇതിലൂടെ പ്രതിദിനം 10 കോടി രൂപയോളം നഷ്ടം കേരളത്തിനുണ്ടാകുന്നെന്ന് വൈദ്യുതി മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. നഷ്ടം നികത്താന്‍ സര്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. കാലവര്‍ഷം ദുര്‍ബലപ്പെട്ടതോടെ മഴകുറഞ്ഞതും പുറമെ നിന്നും വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് കെഎസ്ഇബിക്ക് തിരിച്ചടിയായത്.