കുമരകം വഴിയുള്ള ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആള്‍ ഇന്‍ഡ്യ യൂത്ത് ഫെഡറേഷന്‍ പരാതി നല്‍കി

Kerala

കുമരകം: കുമരകം വഴിയുള്ള ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആള്‍ ഇന്‍ഡ്യ യൂത്ത് ഫെഡറേഷന്‍ പരാതി നല്‍കി. ആര്‍.ടി.ഏ ചെയര്‍പേഴ്‌സണ്‍ കൂടിയായ കോട്ടയം ജില്ലാ കളക്ടര്‍ , സെക്രട്ടറി സ്ഥാനം വഹിക്കുന്ന ആര്‍.ഡി.ഒ , സ്ഥലം എം.എല്‍.എയും സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രിയുമായ വി.എന്‍.വാസവന്‍ , കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ , കുമരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് , ജില്ലാ പോലീസ് മേധാവി , കുമരകം എസ്.എച്ച്.ഒ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
കുമരകം അട്ടീപ്പീടിക – കൊഞ്ചുമട പ്രദേശങ്ങളിലെ യാത്രാ ദുരിതം പരിഹരിക്കാന്‍ താല്‍ക്കാലിക ബണ്ടിലൂടെ നിലവില്‍ ബസ്സുകള്‍ കടത്തിവിടുന്നുണ്ട്. എന്നാല്‍ വൈക്കം – ചേര്‍ത്തല ബസ്സുകള്‍ മാത്രം പാലത്തിന് അക്കരയിക്കരെ നിന്നും സര്‍വ്വീസ് നടത്തുന്നതാണ് യാത്രാ ദുരിതത്തിന് കാരണം. വലിയ ഭാരം താങ്ങാന്‍ ശേഷിയുള്ള താല്‍ക്കാലിക റോഡിലൂടെ ബസ്സ് സര്‍വ്വീസ് ഇടതടവില്ലാതെ നടത്തിയാല്‍ കുമരകം – ചേര്‍ത്തല – വൈക്കം യാത്രാ ദുരിതം പരിഹരിക്കാന്‍ സാധിക്കും.
പാലം പൊളിച്ചു നീക്കുന്നതിന് മുന്‍പ് വരെ കോട്ടയത്ത് നിന്നും കുമരകം വഴി ചേര്‍ത്തല – വൈക്കം വരെ രാത്രി 9.30 വരെ ബസ്സ് സര്‍വ്വീസ് മുടക്കം കൂടാതെ നടന്നിരുന്നു. പുതിയ ക്രമീകരണങ്ങള്‍ വന്നതോടെ രാത്രി 8.35 ന് കോട്ടയത്ത് നിന്നും കുമരകത്തേയ്ക്ക അവസാന ബസ്സ് പുറപ്പെടും , കുമരകത്ത് നിന്നും ചേര്‍ത്തലയിലേയ്ക്ക് രാത്രി 8.10 നാണ് അവസാന ബസ്സ് , സമയക്രമത്തിലെ ഈ വ്യത്യാസം മൂലം കുമരകത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ജോലി തേടിപ്പോകാന്‍ പോലും കഴിയുന്നില്ല. രാത്രി വൈകിയാല്‍ വീട്ടില്‍ എത്താന്‍ ദിവസ വേതനത്തിന്‍െ പകുതിയും ഓട്ടോറിക്ഷ കൂലിയായി കൊടുക്കേണ്ടുന്ന ഗതികേടിലാണ് ജനങ്ങള്‍. പാലത്തിന്റെ ഇരുകരയില്‍ നിന്നും പെര്‍മിറ്റ് സമയത്ത് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിനാല്‍ വലിയ സമയങ്ങളുടെ ഇടവേളകള്‍ കാത്തിരുന്നാണ് യാത്രക്കാര്‍ യാത്ര ആരംഭിക്കുന്നത്. പഠനത്തിനും ജോലി തേടിയും ചേര്‍ത്തല – വൈക്കം പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് ജനങ്ങളാണ് കുമരകം വഴി യാത്ര ചെയ്തിരുന്നത്. കൂട്ടമായി എത്തുന്ന വിദേശ സഞ്ചാരികളുടെ ബസ്സുകളും ഇവിടെ തടയപ്പെടുന്നത് മൂലം ടൂറിസം മേഖലയ്ക്കും പ്രതികൂല അവസ്തയാണ് സംഭവിച്ചിരിക്കുന്നത്. തദ്ദേശീയ സഞ്ചാരികളുടെ വരവ് ക്രമാതീതമായി കുറഞ്ഞതിനാല്‍ ഹൗസ് ബോട്ട് – ശിക്കാര – മോട്ടോര്‍ ബോട്ട് മേഖലയും ദുരിതത്തിലാണ്
ആറു മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ് ആരംഭിച്ച പാലം നിര്‍മ്മാണം നവംബര്‍ ഒന്നിന് 18 മാസം പിന്നിടുകയാണ്. പാലത്തിന്റെ നിര്‍മ്മാണം ഏകദേശം 75 ശതമാനം പൂര്‍ത്തിയായങ്കിലും അപ്രോച്ച് റോഡിന്റെ ഡിസൈന്‍ പോലും നിശ്ചയിക്കപ്പെടാത്ത അവസ്ഥയാണുള്ളത്. ഭൂമിയുടെ ഘടന അനുസരിച്ച് പില്ലറുകള്‍ സ്ഥാപിച്ചുള്ള അപ്രോച്ച് റോഡ് മാത്രമേ ഇവിടെ നിലനില്‍ക്കൂവെന്ന് കരാറുകാര്‍ പറയുന്നു. ഇപ്രകാരം ഇരുകരകളിലുമായി പന്ത്രണ്ട് ( 6 + 6) പില്ലറുകള്‍ സ്ഥാപിച്ച് കോണ്‍ക്രീറ്റിങ്ങ് പൂര്‍ത്തീകരിക്കാന്‍ കുറഞ്ഞത് പന്ത്രണ്ട് മുതല്‍ പതിനഞ്ച് മാസം വരെ സമയം ആവശ്യമായി വരും.

കുമരകം വഴി ഇടതടവില്ലാതെ സര്‍വ്വീസ് നടത്തുന്നതിന് വേണ്ടി ഗതാഗത നിയന്ത്രണം കൃത്യമാക്കിയാല്‍ മാത്രം മതിയാകും. നിലവില്‍ രണ്ട് ഹോം ഗാര്‍ഡുകള്‍ ഇരുകരളിലുമായി ഡ്യൂട്ടി ചെയ്യുന്നുണ്ട്. ബസ്സുകള്‍ വരുമ്പോള്‍ വാക്കിടോക്കി മുഖാന്തിരം നിയന്ത്രണം നടത്തുകയും കോട്ടയത്തു നിന്നും വരുന്ന ചെറുവാഹനങ്ങള്‍ നിലവിലെ വണ്‍വേ സംവിധാന പ്രകാരം കടത്തി വിടുകയും ചെയ്യണം. ഇപ്രകാരം ഗതാഗത തടസ്സമില്ലാതെ തന്നെ ബസ്സുകള്‍ക്ക് ഇടതടവില്ലാത്ത സര്‍വ്വീസ് നടപ്പിലാക്കാന്‍ കഴിയുമെന്നും ഇതിനായി അധികാരികള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും എ.ഐ.വൈ.എഫ് കുമരകം മേഖല ഭാരവാഹികളായ സുരേഷ് കെ.തോമസ് , എസ്.ഡി.റാം , നദിയഘോഷ് , അഭിരാം ബിനോയി , അബിളി സുനില്‍ , വിഷ്ണുദാസ് എന്നിവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *