തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ് എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു യദുവിന്റെ ഹര്‍ജി. വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി നിര്‍ദേശം വന്നതിനെത്തുടര്‍ന്ന് പൊലീസ്, മേയര്‍ക്കും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും എതിരെയും കേസെടുത്തിരുന്നു. ഇക്കാര്യമാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യമാണ് യദുവിന്റെ അഭിഭാഷകന്‍ ഉന്നയിച്ചത്. കോടതി നിര്‍ദേശപ്രകാരം മേയര്‍ക്കെതിരെയെടുത്ത കേസില്‍ അഭിഭാഷകന്‍ ബൈജു നോയലിന്റെ മൊഴി കന്റോണ്‍മെന്റ് പൊലീസ് രേഖപ്പെടുത്തും. കൂടുതല്‍ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പൊലീസ് ശ്രമംതുടങ്ങി.