കോട്ടയത്ത് വീട്ടിനുള്ളില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

കോട്ടയം അടിച്ചിറയില്‍ പ്രവാസി വീടിനുള്ളില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ട സംഭവം ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്.ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഫോറന്‍സിക് സര്‍ജനും പോലീസിന് നല്‍കിയത്. ബന്ധുക്കളില്‍ ചിലര്‍ മറിച്ചുള്ള സംശയം പങ്കുവെച്ചതിനാല്‍ വിശദമായ അന്വേഷണത്തിനു ശേഷമേ അന്തിമ നിഗമനത്തില്‍ എത്തൂവെന്ന് പോലീസ് പറയുന്നു.

അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം താമസക്കാരന്‍ ആയ അരിച്ചിറക്കുന്നത്ത് ലൂക്കോസ് എന്ന 63 കാരനാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് രാവിലെയാണ് കഴുത്തിന് മുറിവേറ്റ നിലയില്‍ ലൂക്കോസിന്റെ മൃതദേഹം ഭാര്യ കണ്ടത്. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി വിശദമായ തെളിവ് ശേഖരണം നടത്തി. സംഭവം നടന്ന ഇന്നലെ രാത്രി ലൂക്കോസും ഭാര്യയും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പുറത്തുനിന്ന് ആരും വീടിനുള്ളില്‍ കയറിയതിന്റെ തെളിവുകള്‍ ഒന്നും പോലീസിന് കിട്ടിയിട്ടില്ല. ഇന്നലെ വൈകുന്നേരം വരെ നാട്ടില്‍ വളരെ പ്രസന്നനായി കാണപ്പെട്ടിരുന്ന ലൂക്കോസ് രാവിലെ മരിച്ചെന്ന വാര്‍ത്തയറിഞ്ഞ നാട്ടുകാരും നടുങ്ങി.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതക സാധ്യത സംശയിക്കത്തക്ക തെളിവുകള്‍ ഒന്നും കിട്ടിയിട്ടില്ല. അതിനാലാണ് ആത്മഹത്യയാകാം എന്ന പ്രാഥമിക അനുമാനത്തില്‍ പോലീസ് ഉറച്ചു നില്‍ക്കുന്നത്. വിദേശത്തു നിന്ന് ജോലി മതിയാക്കി ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് ലൂക്കോസ് നാട്ടിലെത്തിയത്. സാമ്ബത്തികമായും ലൂക്കോസിന് പ്രശ്‌നങ്ങളില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ലൂക്കോസ് ആത്മഹത്യ ചെയ്തതാണെങ്കില്‍ എന്താണ് കാരണമെന്ന് വിശദീകരിക്കാനും പോലീസിന് ആകുന്നില്ല.

വീട്ടിലുണ്ടായിരുന്ന ഭാര്യയുടെയും മകന്റെയും വിശദമായ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. ചില വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം ലൂക്കോസും കുടുംബാംഗങ്ങളും തമ്മില്‍ നേരിയ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു എന്ന സൂചന മാത്രമാണ് പോലീസിന് കിട്ടിയിട്ടുള്ളത്. എന്നാല്‍ ഇത് ആത്മഹത്യയിലേക്ക് നയിക്കാനും മാത്രം ഗൗരവമുള്ളതല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *