കേരളാ ഹൈക്കോടതി കൊച്ചി നഗരമധ്യത്തില്‍ നിന്നും മാറ്റി സ്ഥാപിക്കും

Breaking Kerala

കൊച്ചി: കേരളാ ഹൈക്കോടതി കൊച്ചി നഗരമധ്യത്തില്‍ നിന്നും മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം കുറച്ചുകാലമായി തന്നെ ഉയരുന്നുണ്ട്.ഇപ്പോള്‍ അത്തരത്തിലുള്ള നടപടികളിലേക്ക് കടന്നിരിക്കയാണ് സർക്കാറും ഹൈക്കോടതിയും. കളമശ്ശേരിയിലേക്ക് മാറ്റിസ്ഥാപിക്കാനാണ് ശ്രമം. ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കാൻ നീക്കം നടക്കുകയാണ്.

60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചനയിലുള്ളത്. 28 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തില്‍ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീർഘകാല കാഴ്ചപ്പാടോടെ ഒരുക്കാനാണ് ആലോചന. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ജുഡീഷ്യല്‍ സിറ്റിക്ക് ധാരണയായത്.

ഹൈക്കോടതി ജഡ്ജിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഫെബ്രുവരി 17-ന് നടക്കും. കളമശ്ശേരിയില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന് പുറമേ സ്ഥലം ആവശ്യമുണ്ടെങ്കില്‍ അതുകൂടി കണ്ടെത്താനാണ് തീരുമാനം. ഹൈക്കോടതിക്കൊപ്പം ജുഡീഷ്യല്‍ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി രാജ്യാന്തര തലത്തില്‍ ഉള്ള ആധുനിക സ്ഥാപനങ്ങളും, സംവിധാനങ്ങളും നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, അഭിഭാഷകരുടെ ചേംബർ, പാർക്കിങ് സൗകര്യം എന്നിവ കളമശേരിയില്‍ ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിർമ്മാണത്തെക്കുറിച്ച്‌ ഹൈക്കോടതിയില്‍ നിന്ന് നിർദ്ദേശം ഉയർന്നത്. കഴിഞ്ഞ നവംബർ 9-ന് തിരുവനന്തപുരത്ത് നടന്ന, മുഖ്യമന്ത്രി – ഹൈക്കോടതി ചീഫ് ജസ്റ്റിസ് വാർഷിക യോഗത്തില്‍ ഇതു സംബന്ധിച്ച നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചിരുന്നു.

നിലവിലെ ഹൈക്കോടതി മന്ദിരത്തോട് ചേർന്ന് ജഡ്ജിമാർക്കും ജീവനക്കാർക്കുമുള്ള താമസസൗകര്യം ഒരുക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ട്. പരിസ്ഥിതിലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം കാത്തിരിക്കുന്നതും ബജറ്റില്‍ പ്രഖ്യാപിച്ച എക്‌സിബിഷൻ സിറ്റിയുടെ നടപടികള്‍ ആരംഭിച്ചതും മറ്റൊരു സ്ഥലത്തെക്കുറിച്ച്‌ ആലോചിക്കാൻ കാരണമായി.

എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുക്കുമ്ബോള്‍ ജുഡീഷ്യല്‍ സിറ്റിക്ക് ഏറ്റവും അനുയോജ്യം കളമശ്ശേരിയാണെന്നാണ് യോഗം വിലയിരുത്തിയത്. നിയമ മന്ത്രി പി.രാജീവ്, റവന്യൂ മന്ത്രി കെ. രാജൻ, ഹൈക്കോടതി ജഡ്ജിമാരായ എ.കെ ജയശങ്കരൻ നമ്ബ്യാർ, എ. മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ് എന്നിവരും ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *