ചാലക്കുടി: പൊലീസ് ജീപ്പ് തല്ലിത്തകർത്ത കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലനെ കാപ്പ ചുമത്തി 6 മാസത്തേക്കു നാടു കടത്താൻ ഡിഐജി എസ്. അജിതാബീഗം ഉത്തരവിട്ടു.
ഡിസംബർ 22നാണ് കേസിന് ആസ്പദമായ സംഭവം. ഗവ. ഐടിഐയിലെ എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
കേസിൽ അറസ്റ്റിലായി 54 ദിവസത്തെ ജയിൽവാസത്തിനുശേഷം ഫെബ്രുവരി 13നാണു നിധിന് തൃശൂർ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.നിധിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പിന്റെ ബോണറ്റിനു മുകളിൽ കയറി ജീപ്പ് തകർത്തുവെന്നാണ് കേസ്.
വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകളാണു നിധിനെതിരെ ചുമത്തിയിട്ടുള്ളത്. എസ്ഐ എം.അഫ്സൽ അടക്കം 5 പൊലീസ് ഉദ്യോഗസ്ഥരുമായി ഓടിക്കൊണ്ടിരുന്ന ജീപ്പാണ് ആക്രമിക്കപ്പെട്ടത്.