തിരുവനന്തപുരം: സംസ്ഥാനത്ത് 5024.535 ഹെക്ടർ വനഭൂമി കയ്യേറ്റക്കാരുടെ കൈകളിലാണെന്ന് വനംവകുപ്പ് റിപ്പോർട്ട്. വനംവകുപ്പ് പുറത്തിറക്കിയ 2021-22ലെ വാർഷിക മാനേജ്മെന്റ് റിപ്പോർട്ട് പ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന ഹൈറേഞ്ച് സർക്കിളിലാണ് കൂടുതൽ കയ്യേറ്റങ്ങൾ.
സർക്കിൾ തിരിച്ചുള്ള കയ്യേറ്റത്തിന്റെ കണക്ക് ഇപ്രകാരമാണ്. ഹൈറേഞ്ച് സർക്കിൾ, കോട്ടയം ഇടുക്കി, എറണാകുളം–1998.0296 ഹെക്ടർ. ഇതിൽ കയ്യേറ്റക്കാരുടെ പറുദീസയായ മൂന്നാർ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ കയ്യേറ്റമുള്ളത് 1099.6538 ഹെക്ടർ.
ഈസ്റ്റേൺ സർക്കിൾ, മലപ്പുറം, പാലക്കാട്–1599.6067, സതേൺ സർക്കിൾ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ– 14.60222, സെൻട്രൽ സർക്കിൾ, തൃശൂർ, എറണാകുളം–319.6097, നോർത്തേൺ സർക്കിൾ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്–61085. അങ്ങനെയാണ് കൈയേറ്റങ്ങൾ.
മൂന്നാറിന് പുറമെ കോതമംഗലം, കോട്ടയം, മാങ്കുളം, നിലമ്പൂർ നോർത്ത്, മണ്ണാർക്കാട്, നെന്മാറ, വയനാട് നോർത്ത് ഡിവിഷനുകളിലാണ് കൂടുതൽ കയ്യേറ്റങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ കേരളത്തിലെ വനവിസ്തൃതി 11521.814 ചതുരശ്രകിലോമീറ്ററാണ്. വനഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാത്തതും ജണ്ട കെട്ടി തിരിക്കാത്തതുമാണ് കയ്യേറ്റങ്ങൾ തുടരാനുള്ള കാരണം.