ജപ്പാനില്‍ വീണ്ടും കോവിഡ് കേസുകള്‍ കൂടുന്നു

Breaking Global

ജപ്പാനില്‍ കോവിഡ് കേസുകള്‍ വീണ്ടും കുതിക്കുകയാണ്. ഒമ്ബതാമത്തെ ആഴ്ച്ചയിലും തുടർച്ചയായി കോവിഡ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്.രാജ്യം പത്താമത് കോവിഡ് തരംഗത്തിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് വിദഗ്ധർ.

ജെ.എൻ.1 എന്ന വകഭേദമാണ് കുത്തനെ ഉയരുന്ന കോവിഡ് കേസുകള്‍ക്ക് പിന്നിലെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബർ മുതല്‍ കോവിഡ് കേസുകള്‍ ഉയരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ജനങ്ങള്‍ മതിയായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് കെയോ സർവകലാശാലയിലെ പകർച്ചവ്യാധി വിഭാഗം വിസിറ്റിങ് പ്രൊഫസറായ നൊറിയോ സുഗായ പറഞ്ഞു. നിലവില്‍ ലോകത്തെ പലഭാഗങ്ങളിലുമുള്ള കോവിഡ് വർധനവിനു പിന്നില്‍ ജെ.എൻ.1 വകഭേദമാണെന്നാണ് റിപ്പോർട്ടുകള്‍.

ജെ.എൻ.1-ന് പ്രതിരോധശേഷിയെ മറികടക്കാനുള്ള പ്രാപ്തിയുണ്ടെന്നാണ് കരുതുന്നത്. ജപ്പാനിലെ നിലവിലെ സാഹചര്യത്തെ പത്താംതരംഗമായി നിർവചിക്കാം. രോഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നാണ് ഭയപ്പെടുന്നത്, സുഗായ പറയുന്നു. പുതിയ കേസുകളില്‍ ഏറിയ പങ്കിനും പിന്നില്‍ ജെ.എൻ.1 വകഭേദമാണെന്നും വിദഗ്ധർ പറയുന്നു. അമേരിക്കയിലെ അമ്ബതുശതമാനം കോവിഡ് കേസുകള്‍ക്കും പിന്നില്‍ പുതിയ വകഭേദമായ ജെഎൻ.1 ആണെന്ന് അടുത്തിടെ സി.ഡി.സി.(Centers for Disease Control and Prevention) വ്യക്തമാക്കിയിരുന്നു.

ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎൻ.1 നിലവില്‍ 41-ലധികം അമേരിക്കൻ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജെഎൻ.1 മൂലം ആശുപത്രിവാസം കൂടുന്നില്ലെങ്കിലും ലോങ് കോവിഡ് പോലുള്ളവയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആഗോളതലത്തില്‍ തന്നെ വലിയരീതിയില്‍ ജെഎൻ.1 വ്യാപനമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, മതിയായ ടെസ്റ്റിങ് സംവിധാനവും വാക്സിനും ചികിത്സാമാർഗങ്ങളുമൊക്കെ പാലിക്കുകവഴി ജെഎൻ.1-നെ പ്രതിരോധിക്കാനാവുമെന്ന് സി.ഡി.സി. പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *