മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച്‌ വിവരം നൽകുന്നവർക്ക് ഇനിമുതൽ പാരിതോഷികം

Breaking

കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച്‌ ഇനിമുതൽ തദ്ദേശ സ്ഥാപനങ്ങൾ പാരിതോഷികം. തെളിവ് സഹിതം വിവരം നൽകുന്നവർക്ക് ആണ് പാരിതോഷികം. മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴയുടെ 25ശതമാനമാണ് സമ്മാനമായി നൽകുക. പരമാവധി 2500 രൂപയാണ് പാരിതോഷികമായി നൽകുക. ഇതുസംബന്ധിച്ച്‌ സർക്കാർ ഉത്തരവിറക്കി.

മാലിന്യം നിക്ഷേപിക്കുന്നവരേക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ ചിത്രം, വിഡിയോ സഹിതം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണം. നിയമലംഘനം നടത്തുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴയിൽ നിന്നാവും വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുക. പിഴത്തുക ലഭിച്ച്‌ 30 ദിവസത്തിൽ പാരിതോഷികം വ്യക്തിയുടെ അക്കൗണ്ടിലേക്ക് കൈമാറും. ഇതിനായി രജിസ്റ്ററും സൂക്ഷിക്കും.

പൊതുജനങ്ങൾക്ക് വിവരം കൈമാറാൻ തദ്ദേശസ്ഥാപനങ്ങൾ വാട്സ്‌ആപ്പ് നമ്പർ, ഇമെയിൽ ഐഡി എന്നിവ പ്രസിദ്ധീകരിക്കണം. വിവരങ്ങൾ നൽകുന്നവരുടെ പേരും മറ്റും രഹസ്യമായി സൂക്ഷിക്കണം. നിയമലംഘനം സംബന്ധിച്ച്‌ വിവരങ്ങൾ ഒരു വ്യക്തി റിപ്പോർട്ട് ചെയ്താൽ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളിൽ തുടർനടപടികൾ സ്വീകരിക്കണമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *