ഇലവീഴാ പൂഞ്ചിറ ക്ഷേത്രവും ചിറയും കയ്യേറി അനധികൃത നിർമ്മാണം നടത്താനുള്ള നീക്കത്തിൽ നിന്ന് തോമസ് ചാഴികാടനും മേലുകാവ് ഗ്രാമപഞ്ചായത്തും പിന്മാറണം; എൻ ഹരി

Kerala

മേലുകാവ്: നൂറ്റാണ്ടുകൾ പഴക്കമുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ അഭയകേന്ദ്രമായ ഇലവീഴാ പൂഞ്ചിറ ക്ഷേത്രവും ഭൂമിയും ചിറയും കയ്യേറി ഹാപ്പിനെസ് പാർക്ക് നിർമ്മിക്കാനുള്ള ഇടതുപക്ഷ കേരള കോൺഗ്രസ് കൂട്ടുകച്ചവടത്തിൽ നിന്ന് തോമസ് ചാഴികാടൻ എംപിയും മേലുകാവ് ഗ്രാമപഞ്ചായത്തും പിന്മാറണമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി ആവശ്യപ്പെട്ടു.
മേലുകാവിലെ മലയോര ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് മതപരമായ ചടങ്ങുകൾ നടത്തുന്നതിന് ഏക ആശ്രയമായ ഇലവീഴാ പൂഞ്ചിറ ക്ഷേത്രഭൂമിയും ചിറയും കൈവശപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ടൂറിസം പദ്ധതിയുടെ മറവിൽ ഇടതുപക്ഷ സർക്കാർ ക്ഷേത്രവും ഭൂമിയും ചിറയും കയ്യേറി കോടിക്കണക്കിന് രൂപയുടെ അഴിമതി ലാഭം കൊയ്യാനുള്ള ശ്രമമാണ് തോമസ് ചാഴികാടനിലൂടെയും പഞ്ചായത്ത് ഭരണ സമിതിയിലൂടെയും ലക്ഷ്യമിടുന്നത്. ക്ഷേത്ര ചിറയുടെ പുനർനിർമ്മാണ വേളയിൽ ക്ഷേത്ര ആചാര അനുഷ്ഠാനങ്ങളെ ബാധിക്കാതെയും ക്ഷേത്രവും ചിറയുമായുള്ള ബന്ധം അംഗീകരിച്ചും മാത്രമേ ടൂറിസം പദ്ധതികൾ നടപ്പിലാക്കു എന്ന് മുൻപ് കോട്ടയം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.എന്നാൽ ഇതിന് വിപരീതമായ പ്രവർത്തനങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഹരി ആരോപിച്ചു.
ഇലവീഴാ പൂഞ്ചിറയുടെ പുരോഗതിക്കോ ടൂറിസം വികസനത്തിനോ ഒരുകാരണവശാലും ക്ഷേത്ര പ്രവർത്തക സമിതിയോ പ്രദേശ വാസികളോ എതിരല്ലെന്നും എന്നാൽ ക്ഷേത്ര ഭൂമി കയ്യേറി ആചാരാനുഷ്ഠാനങ്ങക്ക് ഭംഗം വരുന്ന രീതിയിൽ ചിറയുടെ പരിശുദ്ധി നഷ്ടപ്പെടുത്തി നൂറുകണക്കിന് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താനുമുള്ള നീക്കം ഉണ്ടായാൽ കയ്യും കെട്ടി നോക്കി നിൽക്കില്ലന്നും ബിജെപി മധ്യമേഖലാ പ്രസിഡന്റ് പറഞ്ഞു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ദേവി ദേവൻമാരുടെ പൂർണ്ണ സാന്നിധ്യമുണ്ടെന്ന് താന്ത്രിക ആചാര്യന്മാർ വിലയിരുത്തിയ ഇലവീഴാ പൂഞ്ചിറ ക്ഷേത്രം വലിയൊരു ജനവിഭാഗത്തിന്റെ വികാരവും ജീവശ്വാസവുമാണ്.കാലങ്ങളായി കയ്യേറ്റ മോഹവുമായി നിൽക്കുന്ന മാഫിയകളുടെ പിന്നിൽ നിന്നുകൊണ്ട് വലിയൊരു ജനവിഭാഗത്തെ വഞ്ചിച്ച് ആചാര അനുഷ്ടാനങ്ങൾക്കു മേൽ കടന്നുകയറി ക്ഷേത്ര ഭൂമിയും ചിറയും കയ്യേറാനുള്ള ഒരു വിഭാഗത്തിന്റെ പ്രതിനിധിയായി മാത്രം തോമസ് ചാഴികാടൻ മാറരുതെന്നും തുടർ നടപടികളുമായി മുന്നോട്ടുപോയാൽ വിശ്വാസികൾക്കൊപ്പം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഹരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *