IFFK 2023: ചലച്ചിത്രമേളയുടെ ആദ്യ ഡെലിഗേറ്റ് പാസ് വിൻസി അലോഷ്യസിന്

Kerala Local News

IFFK 2023 Delegate pass: ഇരുപത്തിയെട്ടാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (International Film Festival of kerala) ഡെലിഗേറ്റ് സെൽ ഉദ്‌ഘാടനം തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് 2022ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് വിൻസി അലോഷ്യസിന് നൽകി നിർവഹിച്ചു.

ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ചാണ് കേരള രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്. മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ ‘ഗുഡ്ബൈ ജൂലിയ’ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഡിസംബർ എട്ടിന് മേളയുടെ ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ ആയിരിക്കും ചിത്രത്തിന്റെ പ്രദർശനം. സുഡാനിൽ നിന്ന് കാൻ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. 2011 ലെ സുഡാൻ വിഭജനസമയത്ത് അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിർമിക്കപ്പെട്ട ഈ ചിത്രം മോന എന്ന ഗായികയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെകുറിച്ചാണ് ചർച്ചചെയ്യുന്നത്. സുഡാനിലെ രണ്ടു വൈവിധ്യമാർന്ന പ്രവിശ്യകളിൽ നിന്നുള്ള രണ്ടു സ്ത്രീകൾ, അവരുടെ ജീവിതങ്ങൾ എങ്ങനെ ഇഴചേർന്നു കിടക്കുന്നു എന്നും ഈ ചിത്രം വരച്ചുകാട്ടുന്നു. തന്റെ ആദ്യ ചിത്രമായിരുന്നിട്ടുകൂടി കൊർദോഫാനിയുടെ സംവിധാനമികവിലൂടെ യുദ്ധഭൂമികയിൽ മനുഷ്യർ നേരിടുന്ന പല പ്രശ്നങ്ങളെയും തിരശീലയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്. കാൻ ചലച്ചിത്ര മേളയിൽ ഫ്രീഡം അവാർഡ് നേടിയ ഈ ചിത്രം സുഡാന്റെ ഔദ്യോഗിക ഓസ്കാർ എൻട്രിയുമായിരുന്നു.

മൺമറഞ്ഞ അതുല്യ ചലച്ചിത്ര പ്രവർത്തകർക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആധാരം അർപ്പിക്കും. 2015 ഐ.എഫ്.എഫ്.കെയിൽ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് നേടിയ വിഖ്യാത ഇറാനിയൻ ചലച്ചിത്രകാരൻ ദാരിയുഷ് മെഹർജുയിയുടെ ‘എ മൈനർ’ ഉൾപ്പെടെ 12 പ്രതിഭകളുടെ ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഹോമേജ് വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ ‘യവനിക’ എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പും ഈ വിഭാഗത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്.

ഐ.എഫ്.എഫ്.കെ യിൽ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് നേടിയ സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയുടെ ‘കസിൻ ആഞ്ചെലിക്ക’, ഇബ്രാഹിം ഗോലെസ്റ്റാൻ സംവിധാനം ചെയ്ത ‘ബ്രിക്ക് ആൻഡ് മിറർ’, ഫ്രഞ്ച് ചലച്ചിത്രകാരൻ ജാക്ക് റോസിയറിന്റെ ‘അഡിയൂ ഫിലിപ്പീൻ’, ശ്രീലങ്കയിലെ ആദ്യ വനിതാ സംവിധായിക സുമിത്ര പെരീസിന്റെ ‘ദി ട്രീ ഗോഡസ്’, ടെറൻസ് ഡേവിസ് സംവിധാനം ചെയ്ത ഡിസ്റ്റന്റ് വോയിസസ് സ്റ്റിൽ ലൈവ്സ്, വില്യം ഫ്രീഡ്‌കിൻ ചിത്രം ദി എക്സോർസിസ്റ്റ് എന്നീ ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ജെ സി ഡാനിയേൽ അവാർഡ് ജേതാവ് കെ രവീന്ദ്രനാഥൻ നായർ നിർമിച്ച വിധേയൻ , സിദ്ധിഖ് സംവിധാനം ചെയ്ത് ഇന്നസെന്റ് പ്രധാനവേഷത്തിലെത്തിയ റാം ജി റാവു സ്പീക്കിങ് ,2023 ൽ അന്തരിച്ച മാമുക്കോയയ്ക്ക് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത പെരുമഴക്കാലം എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *