ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പില്‍ വന്‍കുറവ്

Kerala

തിരുവനന്തപുരം : സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പില്‍ വൻകുറവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 54 അടി വെള്ളം കുറവാണ് ഇത്തവണ. മഴ പെയ്ത് ജലനിരപ്പ് ഉയര്‍ന്നില്ലെങ്കില്‍ വൈദ്യുതി ഉല്‍പ്പാദനം കടുത്ത പ്രതിസന്ധി നേരിടും.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ളത് 31 ശതമാനം വെള്ളം മാത്രമാണ്. അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 51 ശതമാനം വെള്ളം കുറവാണ്. 31 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് വൈദ്യുതി ഉല്‍പ്പാദനത്തിന് അവശേഷിക്കുന്നത്. മഴയുടെ അളവില്‍ 59 ശതമാനം കുറവുണ്ടായതാണ് ജലനിരപ്പ് കുറയാൻ കാരണം.

ജലനിരപ്പ് 2280 അടിയിലെത്തിയാല്‍ മൂലമറ്റത്ത് വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തേണ്ടി വരും. ഇത് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും. 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാൻ വേണ്ടത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 17 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിച്ചിരുന്നത് ഇപ്പോള്‍ ആറ് ദശലക്ഷം യൂണിറ്റാക്കി കുറച്ചു. ഒരു ജനറേറ്റര്‍ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാൻ കെഎസ്‌ഇബി തീരുമാനിച്ചിട്ടുണ്ട്. ചെറുകിട ജല വൈദ്യുത പദ്ധതികളില്‍ ഉല്‍പ്പാദനം കൂട്ടി ഇടുക്കിയില്‍ പരമാവധി വെള്ളം സംഭരിക്കാനുള്ള ശ്രമങ്ങളാണ് കെഎസ്‌ഇബി നടത്തുന്നത്.

സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിലും 10 മുതല്‍ 20 അടിവരെ ജലനിരപ്പില്‍ കുറവുണ്ട്. ജൂലൈ ആദ്യവാരം മുതല്‍ ഇടുക്കിയിലെ ജലനിരപ്പ് ചെറിയ തോതില്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. മഴ നിലച്ചതോടെ മൂന്നുദിവസമായി ജലനിരപ്പ് കുറഞ്ഞു വരികയാണ്. ഒരാഴ്ചയെങ്കിലും തുടര്‍ച്ചയായി മഴ പെയ്താല്‍ മാത്രമേ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇനി ശക്തമാകൂ. ഇടുക്കി ഉള്‍പ്പടെയുള്ള അണക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വൻ തോതില്‍ വെള്ളം കുറഞ്ഞത് കെഎസ്‌ഇബിയ്ക്ക് വലിയ തലവേദനയാണ്. ഈ മാസം അവസാനത്തോടെ മഴ പെയ്യുമെന്നുള്ള പ്രതീക്ഷയിലാണ് കെഎസ്‌ഇബി.

Leave a Reply

Your email address will not be published. Required fields are marked *