ന്യൂഡല്‍ഹി: ഹൈക്കോടതികളില്‍ 324 ജഡ്ജിമാരുടെ ഒഴിവുകള്‍. കെട്ടിക്കിടക്കുന്ന കേസുകൾ 62 ലക്ഷത്തിലേക്കെത്തുന്നു. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരമുള്ളത്. 112 ജഡ്ജിമാരെ നിയമിക്കാനുള്ള നടപടിയിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.
ഹൈക്കോടതികളില്‍ 1114 ജഡ്ജിമാരുടെ തസ്തികയാണ് അനുവദിച്ചത്. എന്നാല്‍ 790 ജഡ്ജിമാരാണുള്ളത്. ഹൈക്കോടതി കൊളീജിയം കഴിഞ്ഞവര്‍ഷംവരെ 171-ഉം നടപ്പുവര്‍ഷം 121-ഉം ശുപാര്‍ശകള്‍ നല്‍കിയെങ്കിലും 110 ജഡ്ജിമാരെമാത്രമാണ് നിയമിച്ചത്. ബാക്കിയുള്ള ശുപാര്‍ശകള്‍ സുപ്രീംകോടതി കൊളീജിയത്തിന് കൈമാറിയതായും അവരുടെ നിര്‍ദേശപ്രകാരം 60 എണ്ണം ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചതായും മന്ത്രി വ്യക്തമാക്കി.