ന്യൂഡല്‍ഹി: കാമുകിക്കുവേണ്ടി പരീക്ഷയെഴുതാൻ സ്ത്രീവേഷത്തിലെത്തി കാമുകൻ . എന്നാല്‍ അധികൃതര്‍ വിരലടയാളം പരിശോധിച്ചപ്പോള്‍ പണി പാളി.ഫാസില്‍ക സ്വദേശി അംഗ്‌രേസ് സിങ്ങാണ് തന്റെ കാമുകി പരംജിത് കൗറിന് പകരം സ്ത്രീ വേഷം ധരിച്ച് പരീക്ഷ എഴുതാനെത്തിയത്.
ജനുവരി ഏഴിന് പഞ്ചാബിലെ ഫരീദ്കോട്ടിലെ പരീക്ഷാകേന്ദ്രത്തിലാണ് സംഭവം. ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസ്, കോട്‌കപുരയിലെ ഡി.എ.വി. പബ്ലിക് സ്‌കൂളില്‍ നടത്തിയ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കേഴ്സ് പരീക്ഷയിലാണ് കാമുകിക്കായി യുവാവ് ആള്‍മാറാട്ടം നടത്തിയത്.
ചുവന്ന വളകളും ബിന്ദി, ലിപ്സ്റ്റിക്, ലേഡീസ് സ്യൂട്ട് മുതലായവ ധരിച്ച് ഒരു സ്ത്രീ വേഷത്തിലാണ് അംഗ്‌രേസ് സിങ് പരീക്ഷാകേന്ദ്രത്തില്‍ എത്തിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഹാജരാക്കിയായിരുന്നു തട്ടിപ്പിനുള്ള ശ്രമം. പക്ഷേ, ബയോമെട്രിക് പരിശോധനയില്‍ വിജയിക്കാൻ അംഗ്‌രേസ് സിങ്ങിനായില്ല. വിരലടയാളം പരിശോധിച്ച അധികൃതര്‍ക്ക് ഇത് പരംജിത് കൗര്‍ അല്ലെന്ന് വ്യക്തമായി. ഇതോടെയാണ് പദ്ധതി പാളിയത്.തട്ടിപ്പ് വെളിപ്പെട്ടതോടെ അംഗ്‌രേസ് സിങിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. പരംജിത് കൗറിനെ അധികൃതര്‍ പരീക്ഷയില്‍നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്