എരുമേലി: നിർദ്ദിഷ്ട എരുമേലി ശബരി ഇന്റർനാഷണൽ എയർപോർട്ടിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന നടപടിയായ സർവ്വേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സർവ്വേ നടപടികളുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, കാഞ്ഞിരപ്പള്ളി എം എൽ എ യും ഗവ. ചീഫ് വിപ്പുമായ ഡോ. എൻ. ജയരാജ് എം. എൽ. എ എന്നിവർ സംയുക്തമായി നിർവഹിച്ചു.
എരുമേലി ഓരുങ്കൽ കടവിൽ നടന്ന സർവ്വേ ഉദ്ഘാടന ചടങ്ങിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കോർപ്പറേഷൻ പ്രതിനിധി അജിത്ത് കുമാറും, കൂടാതെ മെറിഡിയൻ സർവ്വേ ആൻഡ് മാപ്പിങ്, ലൂയി ബർഗർ എന്നീ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
എരുമേലി പട്ടണത്തോട് വളരെ അടുത്താണ് എയർപോർട്ടിന്റെ ഒരു അതിർത്തി നിശ്ചയിച്ചിരിക്കുന്നത്. എരുമേലി – ഓരുങ്കൽ കടവ് റോഡിന്റെ ഒരു ഭാഗമാണ് ഒരു അതിർത്തി. റൺവെയിൽ നിന്നും 960 മീറ്റർ നീളത്തിൽ വിമാനം ഇറങ്ങുന്നതിന്റെ ദിശ കാണിക്കുന്നതിനു വേണ്ടിയുള്ള സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കും. എയർപോർട്ട് പൂർത്തിയാകുമ്പോൾ ഓരുങ്കൽ കടവ് റോഡ് വരെ റൺവേ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കപ്പെടും.