പൊലീസുമായി വാക്കേറ്റമുണ്ടായതിൽ എം വിജിൻ എംഎൽഎയെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച പറ്റി. അത് മറച്ചുവെക്കാൻ പ്രകോപനമുണ്ടാക്കി. പ്രസംഗിക്കാനിരിക്കവെ മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു. സമരം നടക്കുമ്പോൾ കളക്ടറേറ്റിന്റെ ചുമതലയുളള പൊലീസ് ഉദ്യോഗസ്ഥർ അവിടെ ഉണ്ടായില്ല. പൊലീസ് അവരുടെ കൃത്യ നിർവ്വഹണം നടത്തിയില്ലെന്നും ഇ പി ജയരാജൻ വിമർശിച്ചു.
വിജിൻ പൊതുവെ ശാന്തനാണ്. പ്രകോപനമുണ്ടാക്കുന്ന പ്രകൃതം അല്ല. സമരം ഉദ്ഘാടനം ചെയ്യാനാണ് വിജിൻ അവിടെ എത്തിയതെന്നും ഇ പി ജയരാജൻ പറഞ്ഞു. പ്രസംഗിക്കാനിരിക്കവെ എന്താണ് നിങ്ങളുടെ പേര് എന്ന് എംഎൽഎയോട് ഒരു പൊലീസ് ഉദ്യോഗസ്ഥ ചോദിക്കുകയാണ്. എന്തൊരു പരിഹാസമാണത്. എംഎൽഎയോട് അപമര്യാദയായി പെരുമാറുന്ന രീതിയാണ് അവിടെ ഉണ്ടായത്. അപകീർത്തിപ്പെടുത്താൻ ബോധപൂർവമുണ്ടായ ഒരു പ്രവർത്തിയായിട്ടാണ് തനിക്ക് തോന്നുന്നത്. ഭരണകക്ഷി എംഎൽഎ തന്നെ പൊലീസിനെതിരെ പരാതി പറയത്തക്ക നില സൃഷ്ടിച്ചാൽ എതിരാളികൾക്ക് നല്ല ഫലമുണ്ടാക്കിയെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.