തിരുവനന്തപുരം: 33 വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. എല്‍.ഡി.എഫിന്‍റെ അഞ്ചു സീറ്റുകള്‍ ഉള്‍പ്പെടെ ആറ് സീറ്റുകള്‍ പിടിച്ചെടുത്ത് 17 സീറ്റുമായി യു.ഡി.എഫ് മുന്നിലെത്തിയപ്പോള്‍ എല്‍.ഡി.എഫിന് പത്തിടത്ത് വിജയം.എല്‍.ഡി.എഫ് നാലു സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ ബി.ജെ.പിക്ക് മൂന്നു സീറ്റ് നഷ്ടപ്പെട്ടു. ആംആദ്മി പാര്‍ട്ടി ഒരു സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു.
കോഴിക്കോട് വില്യാപ്പള്ളി പഞ്ചായത്തിലെ ചില്ലിവയല്‍, പാലക്കാട് പട്ടിത്തറ, വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് ആനക്കല്ല്, കൂട്ടിക്കല്‍ എന്നീ അഞ്ച് സീറ്റുകള്‍ എല്‍.ഡി.എഫില്‍നിന്ന് കൊല്ലം പോരുവഴിയിലെ എസ്.ഡി.പി.ഐ സീറ്റുമാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. റാന്നി പുതുശ്ശേരിമല, മലപ്പുറം ഒഴൂര്, കൊല്ലം ഉമ്മന്നൂര്‍ വിലങ്ങറ വാര്‍ഡുകള്‍ ബി.ജെ.പിയില്‍നിന്നും കോട്ടയം തലനാട് വാര്‍ഡ് യു.ഡി.എഫില്‍നിന്നുമാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്.
ആറ് സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് നിലവിലുള്ള കായംകുളം, ഒറ്റപ്പാലം, ചെങ്ങന്നൂര് നഗരസഭാ സീറ്റുകളിലെ വിജയത്തിനു പുറമേ, അരുവിക്കര പഞ്ചായത്തിലെ മണമ്ബൂര്‍ വാര്‍ഡ് എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുക്കാനും കഴിഞ്ഞു. ഇടുക്കി കരിങ്കുന്നം നെടിയകാട് വാര്‍ഡാണ് എ.എ.പി പിടിച്ചെടുത്തത്.
നഗരസഭാംഗം എൻ.ഐ.എ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് അയോഗ്യനായ ഈരാറ്റുപേട്ട നഗരസഭയിലെ കുറ്റിമരംപറമ്ബ് ഡിവിഷൻ എസ്.ഡി.പി.ഐ നിലനിര്‍ത്തി. കൊല്ലം ഉമ്മന്നൂര്‍ പഞ്ചായത്തിലെ വിലങ്ങറ വാര്‍ഡ് ബി.ജെ.പിയില്‍നിന്ന് സി.പി.ഐ പിടിച്ചതോടെ ഇരുമുന്നണികള്‍ക്കും 10 സീറ്റുകള്‍ വീതമായി. നറുക്കെടുപ്പിലൂടെയാവും ഇനി ഭരണം നിര്‍ണയിക്കുക.