ന്യൂഡല്‍ഹി: ബോളിവുഡ് നടി സുഹാനി ഭട്നഗര്‍ (19) അന്തരിച്ചു. ആമീര്‍ ഖാന്‍ നായകനായെത്തിയ ‘ദംഗല്‍’ സിനിമയില്‍ ബബിത ഫോഗട്ടിന്‍റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം ശ്രദ്ധേയയായത്.മരണകാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
കുറച്ചുകാലമായി സുഹാനി അസുഖ ബാധിതയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫരീദാബാദിലെ അജ്റോണ്ട ശ്മശാനത്തില്‍ നടിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കും.
2016ല്‍ നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ പുറത്തുവന്ന ദംഗലിലൂടെയാണ് സുഹാനി ഭട്‌നാഗർ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഗുസ്തി താരങ്ങളായ ഫോഗട്ട് സഹോദരിമാരെയും അവരുടെ പിതാവ് മഹാവീർ ഫോഗട്ടിനെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ബാലെ ട്രൂപ്പ് എന്ന സിനിമയിലും ബബിത അഭിനയിച്ചിരുന്നു.
സുഹാനി ഭട്നഗറിന്‍റെ അകാല വിയോഗത്തിന്‍റെ നടുക്കത്തിലാണ് ബോളിവുഡ് സിനിമാലോകം. നിരവധി പേരാണ് സുഹാനിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് എത്തുന്നത്. ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സും സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം
“സുഹാനിയുടെ മരണവാർത്ത കേട്ടതില്‍ അതിയായ ദുഃഖത്തിലാണ് ഞങ്ങള്‍. അവളുടെ അമ്മ പൂജയ്‌ക്കും മുഴുവൻ കുടുംബത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം. ഇത്രയേറെ കഴിവുള്ള ഒരു പെണ്‍കുട്ടി, സുഹാനി ഇല്ലായിരുന്നുവെങ്കില്‍ ദംഗല്‍ അപൂർണമാകുമായിരുന്നു. ഞങ്ങളുടെ ഹൃദയങ്ങളില്‍ എന്നും ഒരു നക്ഷത്രമായി സുഹാനി നിലനില്‍ക്കും”, ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ഇൻസ്റ്റ ഗ്രാമില്‍ കുറിച്ചു.