ചെന്നൈ: യൂട്യൂബ് നോക്കി പ്രസവമെടുത്തതിനെ തുടര്‍ന്ന് അമിത രക്തസ്രാവത്താല്‍ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയംപട്ടി സ്വദേശി എം ലോകനായകിയാണ് (27) മരിച്ചത്. സംഭവത്തില്‍ ലോകനായകിയുടെ ഭര്‍ത്താവ് മദേഷിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞ് ആശുപത്രിയില് ചികിത്സയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് വീട്ടില്‍ തന്നെ പ്രസവം നടത്താൻ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയുടെ നില വഷളാവുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ബോധരഹിതയായ ഭാര്യയെയും നവജാതശിശുവിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില് എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബ് തന്നെ യുവതി മരിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. തുടര്ന്ന് മെഡിക്കല് ഓഫീസര് സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊക്കിള്‍ക്കൊടി മുറിക്കാതെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
യൂട്യൂബ് നോക്കിയാണ് മദേഷ് വീട്ടില് പ്രസവമെടുക്കുന്ന രീതി മനസ്സിലാക്കിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടില് പ്രസവമെടുക്കുന്ന വിഡിയോകള് ഇയാള് യൂട്യൂബില് നിരന്തരം കണ്ടിരുന്നതായി അയല്ക്കാരും മൊഴി നല്കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റം തെളിയുകയാണെങ്കില്‍ മാദേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.