എട്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം:യുവതി അറസ്റ്റില്‍

Breaking

ചെന്നൈ: തമിഴ്‌നാട്ടിലെ ഗുമ്മിഡിപൂണ്ടിയില്‍ എട്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വഴിയരികില്‍ മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഗുമ്മിഡിപൂണ്ടി പല്ലവാട സ്വദേശിയായ രേഖയെയാണ് പൊലീസ് പിടികൂടിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തുന്ന റാക്കറ്റിന് കൈമാറാനായാണ് പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ വിശദീകരണം.

ശനിയാഴ്ചയാണ് എട്ടുവയസ്സുകാരനെ യുവതി തട്ടിക്കൊണ്ടുപോയത്. കുട്ടിയെ ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റിന് കൈമാറാനായിരുന്നു പദ്ധതി. എന്നാല്‍, യുവതി കുട്ടിയെ പിന്നീട് കൊലപ്പെടുത്തിയെന്നും മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചെന്നുമാണ് പൊലീസ് പറയുന്നത്. ടാഡ-കാലഹസ്തി റോഡില്‍നിന്ന് തിങ്കളാഴ്ചയാണ് എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ രേഖയുടെ മൊബൈല്‍ഫോണ്‍ വിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയാല്‍ റാക്കറ്റിനെ സംബന്ധിച്ചുള്ള കൂടുതല്‍സൂചനകള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

അതേസമയം, കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ രേഖ അറസ്റ്റിലായതിന് പിന്നാലെ നാട്ടുകാര്‍ പ്രതിയുടെ വീട് അടിച്ചുതകര്‍ത്തു. ബുധനാഴ്ചയാണ് യുവതിയുടെ വീടിന് നേരേ നാട്ടുകാരുടെ ആക്രമണമുണ്ടായത്. സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ രോഷാകുലരായി ഇരച്ചെത്തുകയും വീടും വീട്ടുപകരണങ്ങളും അടിച്ചുതകര്‍ക്കുകയുമായിരുന്നു. പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.രേഖയുടെ ഭര്‍ത്താവും കുട്ടിയും ഏറെനാളായി ആന്ധ്രാപ്രദേശിലാണ് താമസിക്കുന്നത്. റിമാൻഡ് ചെയ്ത പ്രതിയെ ഏഴുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *