‘ഭാരത് ന്യായ് യാത്ര’ : ഉപാധികളോടെ അനുമതി നല്‍കി മണിപ്പൂര്‍ സര്‍ക്കാര്‍

Breaking National

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യ്ക്ക് ഉപാധികളോടെ അനുമതി നല്‍കി മണിപ്പൂര്‍ സര്‍ക്കാര്‍.റാലിയില്‍ പങ്കെടുക്കുന്നവരുടെ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ നിയന്ത്രിത എണ്ണം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിന് മാത്രം അനുമതി നല്‍കണമെന്ന് മണിപ്പൂര്‍ ആഭ്യന്തര വകുപ്പ് ഇംഫാല്‍ ഈസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചു.

നേരത്തെ നിശ്ചയിച്ചിരുന്ന ഗ്രൗണ്ടിന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. ജനുവരി 14ന് ഇംഫാലില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

രാവിലെ മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എയുമായ കെ മേഘചന്ദ്രയും പാര്‍ട്ടി നേതാക്കളുടെ ഒരു പ്രതിനിധി സംഘവും മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെ ഓഫീസിലെത്തി കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടി യാത്രയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഇതോടെ സര്‍ക്കാരിന്റെ പ്രതികരണം വളരെ ദൗര്‍ഭാഗ്യകരമാണെന്നും തൗബാല്‍ ജില്ലയിലെ ഖോങ്‌ജോമിലെ സ്വകാര്യ സ്ഥലത്തേക്ക് വേദി മാറ്റിയിരിക്കുകയാണെന്നും മേഘചന്ദ്ര അറിയിച്ചു.

ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ യാത്ര നടത്താനുള്ള അഭ്യര്‍ഥന മണിപ്പൂര്‍ സര്‍ക്കാര്‍ നിരസിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ‘ഞങ്ങള്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഒരു യാത്ര ആരംഭിക്കുമ്ബോള്‍ നമുക്ക് മണിപ്പൂരിനെ ഒഴിവാക്കാനാകുമോ? പിന്നെ രാജ്യത്തെ ജനങ്ങള്‍ക്ക് ഞങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? ഞങ്ങള്‍ക്ക് മണിപ്പൂരില്‍ നിന്ന് മാത്രമേ യാത്ര ആരംഭിക്കേണ്ടതുള്ളൂ. ഞങ്ങള്‍ ഇത് സംസ്ഥാനത്തിന്റെ മറ്റൊരു സ്ഥലത്ത് നിന്ന് ആരംഭിക്കാന്‍ പോകുന്നു. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും,’ അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് അനുമതി നല്‍കുന്നത് സജീവ പരിഗണനയിലാണെന്നും സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മണിപ്പൂരില്‍ നിലവിലുള്ള ക്രമസമാധാന നില അതീവ ഗുരുതരമാണെന്നും സിംഗ് ചൂണ്ടിക്കാട്ടി.

ഇത്തവണ മണിപ്പൂരില്‍ നിന്ന് ജനുവരി 14ന് ആരംഭിക്കുന്ന ‘ഭാരത് ന്യായ് യാത്ര’ മാര്‍ച്ച്‌ 20ന് മുംബൈയിലാണ് സമാപിക്കുക. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ബസിലും കാല്‍നടയായും 6,713 കിലോമീറ്റര്‍ സഞ്ചരിക്കാനാണ് പദ്ധതി. 66 ദിവസത്തിനുള്ളില്‍ 110 ജില്ലകളും 100 ലോക്‌സഭാ സീറ്റുകളും 337 നിയമസഭാ മണ്ഡലങ്ങളും യാത്രക്കിടെ സന്ദര്‍ശിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെയും സാന്നിധ്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

അടുത്തിടെ യാത്ര’യുടെ ലോഗോയും ടാഗ്ലൈനും കോണ്‍ഗ്രസ് പ്രകാശനം ചെയ്തിരുന്നു. ‘ന്യായ് യാത്ര’ രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്ബത്തിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ‘അനീതിയ്‌ക്കെതിരെ – നീതിയുടെ ആഹ്വാനവുമായി ഞങ്ങള്‍ നമ്മുടെ സ്വന്തം ആളുകള്‍ക്കിടയില്‍ വീണ്ടും വരുന്നു. സത്യത്തിന്റെ ഈ പാതയില്‍ ഞാന്‍ സത്യം ചെയ്യുന്നു, നീതി ലഭിക്കുന്നതുവരെ യാത്ര തുടരും.’ യാത്രയുടെ ലോഗോയും ടാഗ്ലൈനും പങ്കുവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി തന്റെ എക്സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *