ലക്‌നൗ : രാമക്ഷേത്ര പ്രതിഷ്ഠാദിനത്തോട് മുന്നോടിയായി രാമയാണപാരായണവും പ്രാര്‍ഥന സദസ്സുകളും നടത്താൻ ജില്ലാഭരണകൂടങ്ങളോട് നിര്‍ദേശിച്ച് യു.പി സര്‍ക്കാര്‍.ജില്ലാ ടൂറിസം കൗണ്‍സിലിന്റെ ചെലവില്‍ 2024 ജനുവരി 14 മുതല്‍ 22 വരെയാണ് പരിപാടി നടക്കുക. വാല്മീകി ക്ഷേത്രങ്ങളില്‍ രാമായണപാരായണം നടത്തണമെന്നാണ് ജില്ല മജിസ്ട്രേറ്റുമാര്‍ക്കുള്ള ഉത്തരവില്‍ യു.പി ചീഫ് സെക്രട്ടറി ശങ്കര്‍ മിശ്ര വ്യക്തമാക്കുന്നത്.
ദലിത്‍ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളായിരിക്കും പ്രധാനമായും വാല്മീകി ക്ഷേത്രങ്ങളില്‍ പ്രാര്‍ഥനക്കെത്തുക .ദലിത് വിഭാഗത്തെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് അടുപ്പിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നും അവരുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ഇതെന്നുമാണ് ദലിത് ചിന്തകര്‍ പറയുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ദലിതരുടെ വോട്ടുകള്‍ നേടാനുള്ള ബി.ജെ.പി തന്ത്രം മാത്രമാണിതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
യു.പിയില്‍ 22 ശതമാനവും ദലിതരാണ്. ഇവരുടെ വോട്ടുകള്‍ 80 ലോക്സഭ സീറ്റുകളുള്ള യു.പിയില്‍ നിര്‍ണായകമാണ്. മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പിക്കാണ് യു.പിയില്‍ ദലിതര്‍ വോട്ട് ചെയ്യാറ്. ഈ വോട്ടുബാങ്കില്‍ കണ്ണുവെച്ചാണ് ബി.ജെ.പിയുടെ നീക്കം.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വാല്മീകി രാമായണത്തിലും വാല്മീകി ക്ഷേത്രങ്ങളിലും ശ്രദ്ധചെലുത്തുന്നത് ദലിത് വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ലഖ്നോ യൂനിവേഴ്സിറ്റി പ്രൊഫസറും ദലിത് ചിന്തകനുമായ രവികാന്ത് ചന്ദൻ പറഞ്ഞു. വലിയൊരു വിഭാഗം ദലിത് യുവാക്കള്‍ ബി.ജെ.പി വിട്ട് പോവുകയാണ്. അവരെ പിടിച്ചുനിര്‍ത്താനുള്ള പാര്‍ട്ടിയുടെ നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.