കൊച്ചിൻ കാർണിവൽ: ജയിൽ മ്യുസിയം താത്കാലിക ആശുപത്രിയായി പ്രവർത്തിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി

Breaking Kerala

കൊച്ചി: കൊച്ചിൻ കാർണിവലിൽ പുതുവർഷത്തെ വരവേൽക്കാൻ എത്തുന്നവരുടെ സുരക്ഷയ്ക്കായി ഫോർട്ട് കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ ജയിൽ മ്യൂസിയത്തെ താത്കാലിക ആശുപത്രിയാക്കി മാറ്റി ആസ്റ്റർ മെഡ്സിറ്റി. ആഘോഷങ്ങൾക്കിടെ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഉടൻ പ്രാഥമിക പരിചരണവും ചികിത്സയും ലഭ്യമാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ആസ്റ്റർ മെഡ്സിറ്റി ഒരുക്കുകയും ചെയ്തു. എട്ട് മുറികളുള്ള ജയിലിലെ 2 മുറികളിൽ അടിയന്തര സ്വഭാവമുള്ള രോഗികളെ പരിചരിച്ചു . ബാക്കിയുള്ള സ്ഥലത്ത് അടിയന്തര ചികിൽസാസംവിധാനങ്ങൾ പ്രവർത്തിച്ചു. ഡിസംബർ 31ന് വൈകിട്ട് 6 മണി മുതൽ പുതുവത്സരദിനം പുലർച്ചെ 3 മണി വരെ ആയിരുന്നു കേന്ദ്രം പ്രവർത്തിച്ചത്. മുൻ വർഷങ്ങളിലും സമീപകാലത്തും അനിയന്ത്രിതമായ തിരക്ക് കാരണമുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ കൂടുതൽ മുൻകരുതലുകൾ ഏർപ്പെടുത്തിയിയിരുന്നു. കൊച്ചിൻ കാർണിവലിൻ്റെ ഔദ്യോഗിക മെഡിക്കൽ പാർട്ണറാണ് ആസ്റ്റർ മെഡ്സിറ്റി. സംസ്ഥാനസർക്കാരിൻ്റെ ദുരന്തനിവാരണ പദ്ധതിയുമായി സഹകരിച്ചായിരുന്നു പ്രവർത്തനം.
ആസ്റ്റർ മെഡ്സിറ്റിയിൽ നിന്നുള്ള 30 അംഗസംഘമാണ് നിയോഗിക്കപ്പെട്ടത്. പരേഡ് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള ഈ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് മറ്റ് തടസങ്ങളില്ലാതെ എളുപ്പത്തിൽ എത്തിച്ചേരാനും കഴിഞ്ഞിരുന്നു. ആഘോഷങ്ങൾ നടക്കുന്ന കാർണിവൽ ഗ്രൗണ്ടിൽ ഉടൻ പ്രഥമശുശ്രൂഷ ലഭ്യമാക്കാൻ പ്രത്യേക ട്രയാജ് ഏരിയയും തയ്യാറാക്കിയിരുന്നു. പോലീസ് കൺട്രോൾ റൂമിന് തൊട്ടടുത്താണ് ട്രയാജ് പോയിൻ്റ്. പരിപാടിക്കിടെ എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ ഉടൻ ഇവിടെ എത്തിച്ചേരാൻ സാധിക്കും. വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ എത്തിക്കാനുള്ള സംവിധാനവും സജ്ജമാക്കിയിരുന്നു.
39 വർഷത്തെ പാരമ്പര്യമുള്ള കൊച്ചിൻ കാർണിവലിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ ആരോഗ്യസംവിധാനങ്ങൾ ഒരുക്കിയത്. തിക്കിലും തിരക്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത് ഫലപ്രദമായി പ്രതിരോധിക്കാനും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഉടൻ വിദഗ്ധ ചികിത്സ ലഭ്യമാക്കാനും എല്ലാ തയാറെടുപ്പുകളും സജ്ജമായിരുന്നെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ എമർജൻസി വിഭാഗം കൺസൾട്ടന്റ് ഡോ. ജോൺസൺ കെ വർഗീസ് പറഞ്ഞു. ഡോ. ജോൺസൻ്റെ നേതൃത്വത്തിലാണ് മുപ്പതംഗ മെഡിക്കൽ സംഘം പ്രവർത്തിച്ചത്. പ്രാദേശിക നേതാക്കൾ, ജില്ലാ ഭരണകൂടം, ദുരന്തനിവാരണ സംഘം, ആംബുലൻസ് ഡ്രൈവർമാർ എന്നിവർ ഒരുമിച്ചാണ് ദൗത്യം പ്രാവർത്തികമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *