കോട്ടയം: സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്കി പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്. കോട്ടയം എസ്പിക്കാണ് പരാതി നല്‍കിയത്. സൈബര്‍ ആക്രമണം ആര്‍ക്കെതിരെയും ഉണ്ടാകാന്‍ പാടില്ല. എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചത് വലിയ വേദനയുണ്ടാക്കിയെന്നും ഗീതു തോമസ് പ്രതികരിച്ചു.
കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളില്‍ നിന്നുണ്ടാകുന്നത് വ്യാപകമായ ആക്രമണമാണ്. സ്ത്രീകള്‍ പോലും അധിക്ഷേപിച്ച് കമന്റിട്ടു. ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും ഇതിനെ തള്ളിപറയാന്‍ തയ്യാറായിട്ടില്ലെന്നും ഗീതു പറഞ്ഞു. ഗീതുവിനെതിരായ സൈബര്‍ ആക്രമണം മ്ലേച്ഛമെന്ന് ജെയ്കും പറഞ്ഞിരുന്നു. ഗീതു തനിക്ക് പരിചയമുള്ള ചിലയിടങ്ങളില്‍ പോയി വോട്ടഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അതിന്റെ പേരിലാണ് സൈബര്‍ അധിക്ഷേപം നടക്കുന്നതെന്നും ജെയ്ക് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഗീതുവിനെതിരായ സൈബര്‍ ആക്രമണം ഉണ്ടായത്. ഗര്‍ഭിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷന് പ്രവര്‍ത്തനത്തിന് ഇറക്കുന്നു എന്നും സഹതാപം ഉണ്ടാക്കി എടുക്കാനുള്ള ജയ്ക്കിന്റെ അവസാന അടവാണ് ഇതെന്നുമായിരുന്നു അധിക്ഷേപം. ഗീതു വോട്ടഭ്യര്‍ത്ഥിക്കാന്‍ പോകുന്ന, ദൃശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത എഡിറ്റ് ചെയ്ത് വികലമാക്കിയാണ് പ്രചരിപ്പിക്കുന്നത്. ‘ഫാന്റം പൈലി’ എന്ന വ്യാജ അക്കൗണ്ടില്‍ നിന്നാണ് ആദ്യം ഇത്തരം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിനടിയില്‍ നിരവധി പേരാണ് മോശം കമന്റ് ഇട്ടത്. ഒൻപതു മാസം ഗർഭിണിയാണ് ഗീതു തോമസ്.