മലപ്പുറം: ജനങ്ങളെ ഭീതിയിലാക്കി മമ്പാട് വടപുറം താളിപ്പൊയിലിൽ വീണ്ടും കടുവയുടെ സാന്നിധ്യം. രണ്ടുമാസം മുൻപും പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. ചാലിയാർ തീരങ്ങളിലും ജനവാസ മേഖലയോടു ചേർന്ന കൃഷിയിടത്തും ചൊവ്വാഴ്ചയും ബുധനാഴ്ചയും കാൽപ്പാടുകൾ കണ്ടെത്തി. ഇതും കടുവയുടേതാണെന്ന് വനപാലകർ സ്ഥിരീകരിച്ചു. വയനാട് വനം വന്യജീവി വിഭാഗവുമായി കൂടിയാലോചന നടത്തിയാണ് സ്ഥിരീകരിച്ചത്.
പുഴയുടെ തീരത്ത് കാൽപ്പാടുകൾ കണ്ടതായ വിവരങ്ങളെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് വനപാലകർ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ചയും കാൽപ്പാടുകൾ കണ്ടെന്ന വിവരത്തെത്തുടർന്ന് പരിശോധനകൾ തുടർന്നു. വിശദ പരിശോധനയും സ്ഥലത്ത് നിരീക്ഷണങ്ങളും നടത്തി. വനപ്രദേശങ്ങളിലും തോട്ടം മേഖലയിലും ജനവാസ മേഖലയിലും പരിശോധന നടന്നു. എടക്കോടു വനമേഖലയിൽ നിന്നാണ് കടുവയെത്തിയതെന്ന് വനപാലകർ പറഞ്ഞു. ചാലിയാർ പുഴ മുറിച്ചുകടന്നാണ് കടുവ താളിപ്പൊയിൽ ഭാഗത്തെ ജനവാസ മേഖലയോടു ചേർന്ന കൃഷിയിടത്തെത്തിയത്.