തിരുവനന്തപുരം: മുതലപ്പൊഴിയിൽ അഴിമുഖം പൂർണ്ണമായും മണൽ മൂടിയതോടെ തുറമുഖത്ത് മത്സ്യബന്ധനം പൂർണമായി സ്തംഭിച്ചു. കടലിൽ പോകാനാവാതെ തീരവാസികൾ ഉപജീവന പ്രതിസന്ധിയിലാണ്. മീൻപിടുത്തക്കാർ കടലിൽ പോകുന്നത് മരിയാപുരം അഞ്ചുതെങ്ങ് എന്നീ മേഖലകളിൽ നിന്നാണ്. ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽമാറ്റം കാര്യക്ഷമമല്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മണൽ നീക്കത്തിനായി തുറമുഖ കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന ഡ്രജ്ജറിനു ശേഷി കുറവാണെന്ന് നേരെത്തെ കണ്ടെത്തിയിരുന്നു.
വേലിയേറ്റ സമയത്ത് വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ട്. അഴിമുഖത്ത് മണൽ മൂടിയതിനാൽ കായൽ കരയിലെ വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയിലാണ് തീരദേശവാസികൾ. അഴിമുഖത്തെ മണൽനീക്കം ഭാഗികമായി നടന്നുവരുന്നതിനിടെയാണു മണൽതിട്ടകൾ രൂപം കൊണ്ടത്.