ഭാരത് മാതാ കോളേജ് മോർഫിംഗ് കേസ്: മുഖ്യസൂത്രധാരൻ മലപ്പുറം സ്വദേശിയെന്ന് പ്രതി ശ്രീഹരിയുടെ മൊഴി; പിന്നിൽ പൂർവ്വ വിദ്യാർത്ഥികളടങ്ങുന്ന വൻ റാക്കറ്റ്..

കൊച്ചി തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ അശ്ലീലരീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ ബി.ബി.എ വിദ്യാർത്ഥി എസ്. ശ്രീഹരി നൽകിയ മൊഴി പ്രകാരം തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ മലപ്പുറം സ്വദേശിയായ ഒരു വിദ്യാർത്ഥിയാണ്. നിലവിൽ ഒളിവിലുള്ള ഈ വിദ്യാർത്ഥിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികളടക്കം ഉൾപ്പെടുന്ന വൻ റാക്കറ്റാണ് ഈ മോർഫിംഗ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും മൊഴിയിലുണ്ട്. *എട്ട് വിദ്യാർത്ഥികൾ മാത്രം അടങ്ങുന്ന ഒരു രഹസ്യ ഗ്രൂപ്പിലും, പതിനായിരത്തോളം പേർ അംഗങ്ങളായ മറ്റൊരു വലിയ ടെലഗ്രാം ഗ്രൂപ്പിലുമാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. രണ്ടാമത്തെ ഗ്രൂപ്പിൽ മറ്റ് കോളേജുകളിലെ വിദ്യാർത്ഥികളും അംഗങ്ങളാണ്. നിലവിൽ ഈ ടെലഗ്രാം ഗ്രൂപ്പുകൾ പ്രതികൾ ഡിലീറ്റ് ചെയ്ത നിലയിലാണ്.

ഇത് തിരിച്ചെടുക്കുന്നതിനായി സൈബർ പോലീസിന്റെ പ്രത്യേക സഹായം തേടിയിട്ടുണ്ട്. കോളേജിലെ പ്രധാന ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിരുന്ന ശ്രീഹരിയെ വിശ്വസിച്ച് വിദ്യാർത്ഥിനികൾ എടുത്തുനൽകിയ ചിത്രങ്ങളാണ് പ്രധാനമായും ദുരുപയോഗം ചെയ്തത്.

*കൂടാതെ കോളേജിന് പുറത്തുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ശേഖരിച്ചും മോർഫ് ചെയ്തിട്ടുണ്ട്. ചില ചിത്രങ്ങൾ ശ്രീഹരി നേരിട്ട് മോർഫ് ചെയ്യാതെ മറ്റ് ചിലർക്ക് അയച്ചുകൊടുത്ത് ചെയ്യിച്ചെടുക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സി.കെ. ബിജോയ് ചന്ദ്രന്റെ മേൽനോട്ടത്തിൽ, ഇൻസ്പെക്ടർ എസ്. സനൽ തലവനായ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *