പഴയ തിരുവിതാംകൂറിലെ ആദ്യത്തെ കർഷക-തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ മഹാത്മാ അയ്യങ്കാളി, കൃഷിഭൂമിയിൽ പണിയെടുക്കുന്നവർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) ദേശീയ ജനറൽ സെക്രട്ടറി ഡോ. എ. നീലോഹിതദാസ് പറഞ്ഞു.
സ്വാതന്ത്ര്യസമരകാലത്ത് കറാച്ചി സമ്മേളനത്തിൽ പാസാക്കിയ പ്രമേയം കൃഷിഭൂമിയിൽ പണിയെടുക്കുന്നവർക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് 80 വർഷം കഴിഞ്ഞിട്ടും അത് ഇന്ത്യയിൽ ഇന്നുവരെ നടപ്പിലായിട്ടില്ല. കർഷകത്തൊഴിലാളികൾക്ക് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള നിയമം എത്രയും വേഗം നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അയ്യങ്കാളിയുടെ ജീവിത പോരാട്ടങ്ങളും അദ്ദേഹം ഉയർത്തിയ സന്ദേശവും ഇന്ത്യയിൽ ഒരു ബഹുജന പ്രസ്ഥാനത്തിന് പ്രചോദനമാണെന്നും, അടിച്ചമർത്തപ്പെട്ട പിന്നോക്ക വിഭാഗങ്ങൾക്ക് ഉയർന്ന സ്ഥാനങ്ങളിലും തുല്യനിലയിലും ജോലി ചെയ്യാൻ വേണ്ടി പോരാടിയ മഹാനാണ് അയ്യങ്കാളിയെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ അയ്യങ്കാളിയുടെ 163-ാമത് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർജെഡി SC-ST സെൽ ജില്ലാ പ്രസിഡന്റ് കൈമനം ജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആർജെഡി ദേശീയ ജനറൽ സെക്രട്ടറി ഡോ. എ. നീലോഹിതദാസ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പാർലമെന്റ് ബോർഡ് ചെയർമാൻ എം.എൻ. നായർ മുഖ്യപ്രഭാഷണം നടത്തി.
മലയിൻകീഴ് ചന്ദ്രൻ നായർ, പരശുവയ്ക്കൽ രാജേന്ദ്രൻ, തോട്ടിൻകര നൗഷാദ്, വിഴിഞ്ഞം ജയകുമാർ, തെണ്ണൂർക്കോണം ബാബു, എം.എ. ഹസൻ, ടി.ഡി. ശശികുമാർ, എ. തിങ്കൾ ഗോപകുമാർ, ചൊവ്വര സുനിൽ, ടി. വിജയൻ, എ. പ്രേമചന്ദ്രൻ, ആറുമാനൂർ മുരുകൻ തുടങ്ങിയവർ സംസാരിച്ചു.
