പത്തുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവം: വിധി ഇന്ന്

Kerala

കൊച്ചി: പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. കുറ്റക്കാരനാണെന്ന വിധി ഉണ്ടായാൽ ശിക്ഷാവിധിയും വിചാരണ കോടതി ഇന്നുതന്നെ പ്രഖ്യാപിച്ചേക്കും. 2021 മാര്‍ച്ച് 22നാണ് വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പുഴയില്‍ ഉപേക്ഷിച്ചത്.
ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന വ്യാജേനെയാണ് പ്രതി മകളെ കൂട്ടിക്കൊണ്ടുവന്നത്. എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതക ശേഷം പ്രതി സംസ്ഥാനം വിട്ടു. ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ ഇടങ്ങളില്‍ ഒളിവില്‍ താമസിച്ചു. പ്രതിയായ സനുമോഹനെ കര്‍ണാടക പൊലീസ് കാര്‍വാറില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് തൃക്കാക്കര പൊലീസിന് കൈമാറുകയായിരുന്നു. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമായിരുന്നു സനു മോഹൻ നൽകിയ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *