പാലക്കാട്: കല്ലടിക്കോട് രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ നിർണായക വിവരങ്ങൾ പുറത്ത്. കല്ലടിക്കോട് മൂന്നേക്കർ മരുതുംകാട് സ്വദേശികളായ ബിനുവിനെയും നിതിനെയും കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.നിതിനെ വെടിവെച്ച ബിനു സ്വയം വെടിയുതിർത്തതാകാമെന്ന് ഇന്നലെ തന്നെ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. ബിനു ഉപയോഗിച്ചത് ലെെസൻസ് ഇല്ലാത്ത തോക്കാണെന്ന് കണ്ടെത്തി. ഇയാൾ വേട്ടയ്ക്കായി ഇത് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. ബിനുവിന്റെ പക്കൽ നിന്ന് 15 വെടിയുണ്ടകൾ കണ്ടെത്തി.നിതിന്റെ കുടുംബത്തെ കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് പ്രകോപനമായതെന്നാണ് വിവരം. കൊല്ലണമെന്ന ഉദ്ദേശത്തോടെ ബിനു തോക്കുമായി നിതിന്റെ വീട്ടിലേക്ക് പോയി. വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. നിതിൻ കത്തിയെടുത്ത് കുത്താൻ വന്നതോടെ ബിനു വെടിവെക്കുകയായിരുന്നുവെന്നാണ് സൂചന. യുവാക്കളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം.
കല്ലടിക്കോട് യുവാക്കളുടെ മരണം പോസ്റ്റ്മോർട്ടം ഇന്ന്
