വിലങ്ങാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി എറണാകുളം – അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി 7 വീടുകൾ കൈമാറി.വീടുകളുടെ ആശീർവാദ കർമ്മം എറണാകുളം- അങ്കമാലി അതിരൂപതാ മെത്രാപ്പോലിത്തൻ വികാരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയും താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ. ജോയ്സ് വയലിലും നിർവഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആൻ്റോ ചേരാന്തുരുത്തി, എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തു വെള്ളിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, അസി. ഡയറക്ടർ ഫാ.സിബിൻ മനയംപിള്ളി, വിലങ്ങാട് ഫൊറോന വികാരി ഫാ. വിൽസൺ മുട്ടത്തുകുന്നേൽ, മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ബോബി പൂത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.താമരശ്ശേരി രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര പ്രോഗ്രാം കോർഡിനേറ്റർമാരായ ആൽബിൻ, സിദ്ധാർത്ഥ് തുടങ്ങിയവർ നേതൃത്വം നൽകി.ചൂരൽമല ദുരന്തത്തിൽ ഭവനരഹിതരായവർക്കുള്ള അതിരൂപതയുടെ 10 വീടുകളുടെ നിർമാണവും പൂർത്തിയായി വരുന്നു. അതിരൂപതയിലെ ഇടവകകളിൽ നിന്നുളള ധനസമാഹരണത്തോടെ സഹൃദയയുടെ നേതൃത്വത്തിൽ താമരശേരി രൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗത്തിൻ്റെ സഹകരണത്തോടെ നടപ്പാക്കിയ പുനരധിവാസ പദ്ധതിയിൽ ഭവനപദ്ധതി കൂടാതെ ജീവനോപാധി വികസന പദ്ധതികളും നടപ്പാക്കുന്നുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.
വിലങ്ങാട് ദുരിതബാധിതർക്കായി എറണാകുളം-അങ്കമാലി അതിരൂപതയുടെ വീടുകൾ കൈമാറി
