സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിൻ്റെ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് ഫോൺ കണ്ടെത്തിയത്. 10-ാം നമ്പർ സെല്ലിൻ്റെ മുന്നിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ കണ്ടത്. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നേരത്തെയും പലതവണ കണ്ണൂർ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു.കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിലെ അവിശ്വസനീയത ഇപ്പോഴും തുടരുന്നതിനിടെയാണ് മൊബൈൽ ഫോണുകൾ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ പുറത്തുവന്നെങ്കിലും ജയിൽ ചാട്ടത്തിലെ ദുരൂഹത മാറിയില്ല. ഒരു കൈ മാത്രം ഉപയോഗിച്ച് ഗോവിന്ദച്ചാമി നടത്തിയത് അമാനുഷിക ജയിൽ ചാട്ടമാണെന്നാണ് ചൂണ്ടിക്കാണികുന്നത്. ജയിൽ ചാടിയ ശേഷം മാത്രമാണ് ഗോവിന്ദച്ചാമി നടത്തിയ പത്തുമാസത്തെ തയ്യാറെടുപ്പ് പുറത്ത് അറിഞ്ഞതെന്ന ജയിൽ അധികൃതരുടെ വാദമാണ് ദുരൂഹമായിരിക്കുന്നത്.ജയിൽ ചാടാൻ ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ല എന്നായിരുന്നു ഉത്തരമേഖല ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഗോവിന്ദച്ചാമി എല്ലാവരുമായി പ്രശ്‌നമുണ്ടാക്കുന്നയാളാണ്. അതിനാൽ സഹതടവുകാരുടെ സഹായം ലഭിക്കാൻ സാധ്യതയില്ലെന്നും റിപ്പോട്ടിൽ പറയുന്നു. ജയിൽ ചാടാൻ ഉപയോഗിച്ച രണ്ട് പ്ലാസ്റ്റിക് വീപ്പകളിൽ ഒരെണ്ണം വെള്ളം ശേഖരിക്കാനായി മതിലിന് സമീപം ഉണ്ടായിരുന്നു. മറ്റൊന്ന് സമീപത്ത് നിന്നും സംഘടിപ്പിച്ചു, തടവുകാർ ഉണക്കാനിട്ട തുണി ശേഖരിച്ചുവെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *