പീരുമേട്: താലൂക്ക് ആസ്ഥാനമായ പീരുമേട്ടിൽ വൈദ്യുത മുടക്കം പതിവാകുന്നത് കമ്മിഷൻ്റെ മുമ്പിൽ ഉപഭോക്താക്കൾ ഉന്നയിച്ചു. ഉയർന്ന പരാതികൾ ഒരോന്നായി പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു. പീരുമേടിന് ചുറ്റുവട്ടമുള്ള 25 കിലോമീറ്റർ ദൂരം വനമേഖലയിലൂടെ കടന്നുപോകുന്ന പഴയ വൈദ്യുത കമ്പികൾ മാറ്റി എരിയൽ ബഞ്ചിംഗ് കേബിൾ മാർച്ചിന് മുമ്പ് സ്ഥാപിക്കുമെന്ന് എക്സിക്യുട്ടിവ്എഞ്ചിനിയർ എം. ടോണി കമ്മിഷന് ഉറപ്പുനൽകി. കേന്ദ്ര പദ്ധതിയായ ആർ. ഡി. എസ്. എസ് പ്രകാരമാണിത് സ്ഥാപിക്കുക. കൂടാതെ 5 ട്രാൻഫോർമർ കണ്ടക്ടർ മാറ്റിസ്ഥാപിക്കും. കുമളി മേഖലയിൽ 6.8 കിലോമീറ്റർ എ.ബി.സിയും 19 കിലോമീറ്റർ എൽ.ടികണ്ടക്ടറും സ്ഥാപിക്കും. കൂടാതെ ഇടുക്കി പാക്കേജിൽ ഉൾപെടുത്തി വൈദ്യുത പ്രശ്നപരിഹാരത്തിന് വിവിധ പദ്ധതികൾ നടപ്പാക്കും. പീരുമേട് ഡൈവേർഷൻ ഡാം ഭാഗത്തുള്ള മണൽ നീക്കം ചെയ്യാൻ കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിന് നിർദ്ദേശം നൽകും. കുട്ടിക്കാനം ഭാഗത്തുള്ള വൈദ്യുത പ്രതിസന്ധിക്ക് കാരണമായ ട്രാൻഫോർമർ ഒരാഴ്ചക്കകം മാറി കണക്ഷൻ നൽകും. പീരുമേട് ടൗൺ ഉൾപ്പെടെയുള്ള ഭാഗത്ത് എ.ബി സ്വിച്ച് ഫിഡർ സ്ഥാപിക്കും. ഉപഭോക്താക്കളോട് മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഇ. ഇ യോഗത്തെ അറിയിച്ചു. മരചില്ലകൾ വെട്ടാനും സ്റ്റേ വയർ സ്ഥാപിക്കാനുമെത്തുന്ന ജീവനക്കാരോട് സഹകരിക്കണമെന്ന് കമ്മിഷൻ ഉപഭോക്ത്താക്കളോട് അഭ്യർത്ഥിച്ചു.
വൈദ്യുതി ഉപഭോക്താക്കൾക്കായുള്ള വൈദ്യുതി ഉപഭോക്ത്യ ശാക്തീകരണ പരിപാടിയിൽ പരാതി പ്രവാഹം
