ബലാത്സംഗക്കേസില്‍ നടൻ സിദ്ദീഖ് നൽകിയ മുൻകൂർ ജാമ്യ ഹര്‍ജി ഹൈക്കോടതി വിധി പറയാൻ മാറ്റി. പരാതിക്കാരി തനിക്കെതിരെ വർഷങ്ങൾക്ക് മുമ്പ് ആരോപണമുന്നയിച്ചപ്പോൾ ബലാത്സംഗം സംബന്ധിച്ച ആരോപണം ഉണ്ടായിരുന്നില്ല എന്നതടക്കം ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജിയാണ് ജസ്റ്റിസ് സി.എസ് ഡയസ് പരിഗണിച്ചത്.
പീഡനത്തെക്കുറിച്ച് 2019 മുതൽ സാമൂഹിക മാധ്യമങ്ങളിലൂടെ യുവതി വെളിപ്പെടുത്തുന്നുണ്ടെന്ന് സർക്കാറിനു വേണ്ടി ഹാജരായ സ്‌പെഷ്യൽ ഗവ. പ്ലീഡർ പി. നാരായണൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുമ്പ് തന്നെ സംഭവം നടന്ന മുറിയെക്കുറിച്ച് യുവതി വിശദീകരിച്ചിരുന്നു.
മുറി അതുതന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. മസ്‌ക്കറ്റ് ഹോട്ടലിൽ തന്നെ മാനഭംഗപ്പെടുത്തി എന്നടക്കമുള്ള നടിയുടെ ആരോപണങ്ങളെക്കുറിച്ച് സിദ്ദീഖ് പ്രതികരിച്ചിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പ്രതികൾ ശക്തരായതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് പരാതിക്കാരിയായ നടിയും വ്യക്തമാക്കി.