ഹൈദരാബാദ്: ബിജെപി അധികാരത്തിലെത്തിയാൽ തെലങ്കാനയിലെ മുസ്ലീം സംവരണം പിൻവലിക്കുമെന്ന് തെലങ്കാന പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്ഡി.
മുസ്ലീം സംവരണം പിൻവലിച്ച് പിന്നോക്ക വിഭാഗങ്ങൾക്ക് ഈ ആനുകൂല്യങ്ങൾ നൽകുമെന്ന് കിഷൻ റെഡ്ഡി പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ നടപടികൾ ബിജെപി ആരംഭിക്കുമെന്നും കിഷൻ റെഡ്ഡി സൂചിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ, നിരവധി കേന്ദ്രമന്ത്രിമാർ തുടങ്ങിയ താരപ്രചാരകർക്കൊപ്പം നവംബർ 3 മുതൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പിന്നാക്ക ജാതിക്കാരനെ മുഖ്യമന്ത്രിയാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന പാർട്ടി നേതാവുമായ അമിത് ഷാ സൂര്യപേട്ടിൽ നടന്ന യോഗത്തിൽ പ്രഖ്യാപിച്ചത് സുപ്രധാന വിപ്ലവത്തെ അടയാളപ്പെടുത്തുന്നുവെന്ന് കിഷൻ റെഡ്ഡി പറഞ്ഞു.
അതേസമയം തെലങ്കാനയില്‍ ദളിത് നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പിന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മന്ത്രിസഭയില്‍ ഒരു വനിതയെ മന്ത്രിയാക്കുന്നതില്‍ ബി ആര്‍ എസ് പരാജയപ്പെട്ടു. പിന്നോക്കക്കാര്‍ക്ക് അവരുടെ സംവരണത്തിന്റെ ഒരു വിഹിതം നല്‍കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.