ദില്ലി: ഇന്ത്യ അമേരിക്ക വാപ്യാര കരാറിന്‍റെ ചര്‍ച്ചകള്‍ അവസാനിക്കും മുമ്പേയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി നാളെ മുതല്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചത്. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര സഹകരണം തുടരുന്നതിലെ അമേരിക്കയുടെ അസംതൃപ്തിയാണ് ട്രംപിന്‍റെ പെട്ടെന്നുള്ള പ്രഖ്യാപനത്തിന് കാരണം. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര ധാരണയിലെത്താന്‍ ഉഭയ കക്ഷി ചര്‍ച്ചയിലൂടെ ഇനിയും കഴിയുമെന്ന് കയറ്റുമതി മേഖലയുടെ പ്രതീക്ഷ.അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതി കുറക്കാത്തതിനു പകരമായാണ് ഈ ഉയര്‍ന്ന നികുതി അമേരിക്ക ചുമത്തിയത്ത്. അമേരിക്കയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും നികുതി കുറക്കണമെന്ന ആവശ്യം ഇന്ത്യ അംഗീകരിക്കാത്തതാണ് രണ്ടു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്താതെ പോയതിന്‍റെ പ്രധാന കാരണം. അമേരിക്കന്‍ പാല്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത് ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന നിലപാട് തുടക്കം മുതലേ ഇന്ത്യ എടുത്തിരുന്നു. ഈ വിഷയം ചര്‍ച്ച തുടരാന്‍ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് ട്രംപ് പെട്ടെന്ന് 25 ശതമാനം നികുതി പ്രഖ്യാപിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപിന്‍റെ 25 ശതമാനം നികുതി
