ദോഹ: ഒരു മാസക്കാലം നീണ്ടുനിന്ന വ്രതശുദ്ധിയുടെ നാളുകൾക്കൊടുവിൽ ഇതര ഗൾഫ് നാടുകൾക്കൊപ്പം ഖത്തറിലും ചെറിയ പെരുന്നാൾ ആഘോഷിച്ചു. റമദാനിലെ 30 ദിവസങ്ങളിലെ നോമ്പുകൾ പൂർത്തിയാക്കിയാണ് വിശ്വാസികൾ വെള്ളിയാഴ്ച്ച ചെറിയ പെരുന്നാൾ ആഘോഷിച്ചത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കരുതലിന്റെയും സമാധാനത്തിന്റെയും ആശ്വാസ വാക്കുകൾ പങ്കുവെച്ചാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിച്ചത്. നാട്ടിലെ ബന്ധുക്കളൊടൊപ്പം ഒന്നിച്ചാണ് ഇത്തവണ പ്രവാസികളുടെയും പെരുന്നാൾ.രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിൽ ഈദ് ഗാഹുകൾ ഒഴിവാക്കിയിരുന്നു. അതേസമയം, തെരഞ്ഞെടുത്ത പള്ളികളിൽ രാവിലെ 5.53 ന് പെരുന്നാൾ നമസ്കാരം നടന്നു. യുദ്ധ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസികളുടെ സുരക്ഷ മുൻനിർത്തിയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. പെരുന്നാൾ നമസ്കാരവും ഖുതുബയും ഉൾപ്പെടെയുള്ള മുഴുവൻ ചടങ്ങുകളും 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കി.തുറസ്സായ സ്ഥലങ്ങളിലുള്ള ഈദ് ഗാഹുകളിലും മറ്റ് താൽക്കാലിക നമസ്കാര ഇടങ്ങളിലും ഇത്തവണ പെരുന്നാൾ നമസ്കാരം അനുവദിച്ചിരുന്നില്ല.
വ്രതശുദ്ധിയുടെ നാളുകൾക്കൊടുവിൽ ഖത്തറിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു
