തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം.വിവിധ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിമാരായ വി.എൻ. വാസവൻ വീണാജോർജ് എന്നിവർ വിളിച്ച അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ മെൻസ് ഹോസ്റ്റലിൻ്റെ നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കുവാനും യോഗത്തിൽ തീരുമാനമായി. നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ നേരിടേണ്ടിവരുന്ന സാങ്കേതിക വിഷയങ്ങൾ വിശദമായി വിലയിരുത്തി അടിയന്തരമായി പരിഹരിച്ച് മുന്നോട്ടുപോകും. കെഎസ്ഇബി, പിഡബ്ല്യുഡി ബിൽഡിംഗ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. ഇക്കഴിഞ്ഞ 9 വർഷം കൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കോട്ടയം മെഡിക്കൽ കോളജിനായി ചിലവിട്ടത് 956. 79 കോടി രൂപയാണ്. ഈ സർക്കാർ ഇതുവരെ 746.10 കോടി രൂപയാണ് മെഡിക്കൽ കോളജിനായി നൽകിയിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഈ അഞ്ച്ബ്ലോക്കുകൾ പൂർത്തിയാകുമ്പോൾ കോട്ടയം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക് എത്തിച്ചേരും. അതിവേഗം അതിലേക്ക് എത്താനുള്ള പരിശ്രമത്തിലാണ് സർക്കാർ . പണി പൂർത്തികരിച്ച സർജറിബ്ലോക്കിൽ വിവിധ സർജറിവിഭാഗങ്ങളെ ഏകീകരിപ്പിച്ചുകൊണ്ട് ഒരുബ്ലോക്കിൽ സർജറിനടത്തുകയാണ് . രോഗിക്ക് കൂടുതൽ പരിരക്ഷയാണ് ലക്ഷ്യം. റേഡിയോഡയഗ്നോസിസ്, ഇഎൻടി, അസ്ഥിചികിത്സ, ജനറൽ സർജറി, അനസ്തേഷ്യ വിഭാഗങ്ങളും പത്തോളജി-മൈക്രോബയോളജി-ബയോകെമിസ്ട്രി ലാബ് വിഭാഗങ്ങളും ഇവിടെ ഏകീകരിക്കപ്പെടുന്നു.257കോടിരൂപയുടെ പദ്ധതിയിൽ 169 കോടി നിർമാണങ്ങൾക്കാണ്. ബാക്കിത്തുക ഉപകരണങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും.ഇതിലുള്ള 18 ഓപ്പറേഷൻ തിയേറ്ററുകളിൽ രണ്ട്മൈനർ തിയേറ്ററുകളും 14 മേജർ തിയേറ്ററുകളും രണ്ട് സെപ്റ്റിക് ഓപ്പറേഷൻ തിയേറ്ററുകളും ഉണ്ട്.22 കിടക്കകൾ വീതമുള്ള രണ്ടു തീവ്രപരിചരണ യൂണിറ്റുകളും 12 കിടക്കകളുള്ള ഐസൊലേഷൻ തീവ്രപരിചരണമുറികളും ഉണ്ട്.526 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.നിലവിലെ കാർഡിയോളജി-കാർഡിയോ തൊറാസിക് ബ്ലോക്കിന് സമീപത്തായാണ് 36-കോടിരൂപചെലവിൽ കാർഡിയോളജി ബ്ലോക്ക് ഒന്നാംഘട്ടത്തിന്റെ നിർമാണം നടക്കുന്നത്. അത്യാഹിതവിഭാഗത്തിന് സമീപമാണ് 22 കോടിരൂപ ചെലവിലൽ പുതിയ ക്രിട്ടിക്കൽകെയർബ്ലോക്ക് നിർമിക്കുന്നത്. അഞ്ച് നിലകളുള്ള ഈ വിഭാഗത്തിൽ അടിയന്തര സാഹചര്യത്തിലുള്ള ശസ്ത്രക്രിയകൾ അടക്കമുള്ള കാര്യങ്ങൾ പെട്ടെന്ന് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. പത്ത് കോടിരൂപ ചെലവിൽ പകർച്ചവ്യാധി നിയന്ത്രണവിഭാഗത്തിന്റെ ബ്ലോക്കും നിർമാണം ആരംഭിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ മന്ത്രിമാർക്ക് പുറമെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
