കടുത്തുരുത്തി: കടുത്തുരുത്തി ടൗൺ ബൈപ്പാസിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. റോഡ് ബലവത്താക്കാനുള്ള ജോലികളാണ് നടന്നുവരുന്നത് . ഫെബ്രുവരി അവസാനത്തോടെ ബിറ്റുമിൻ മെക്കാഡം ജോലികളും മാർച്ച് രണ്ടാം വാരത്തിൽ ബിറ്റുമിൻ കോൺക്രീറ്റ് ടാറിംഗും പൂർത്തിയാക്കുമെന്ന് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.ബൈപാസിന്റെ അവസാനഘട്ട നിർമാണത്തിനായി 9.67 കോടി രൂപയാണ് ചെലവഴിക്കുന്നത്. സംരക്ഷണഭിത്തി നിർമാണം, റോഡ് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, ബ്ലോക്ക് ജംഗ്ഷന് സമീപം ഗ്രാമീണ റോഡിൽ അടിപ്പാത നിർമാണം, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ, ബി.എം. ആൻഡ് ബി.സി. ടാറിങ്, റോഡിന്റെ ഇരുവശവും ബലപ്പെടുത്തുന്നതിനുള്ള നിർമാണ ജോലികൾ എന്നിവ ഉൾപ്പെടെ അവശേഷിക്കുന്ന മുഴുവൻ പണികളും ഉൾപ്പെടുത്തിയാണ് അന്തിമ എസ്റ്റിമേറ്റിന് രൂപം നൽകിയിരിക്കുന്നത്.കടുത്തുരുത്തി ഐ.ടി.സി ജംഗ്്ഷൻ മുതൽ ബ്ലോക്ക് ജംഗ്്ഷൻ വരെയുള്ള 1.5 കിലോമീറ്റർ നീളത്തിൽ 14 മീറ്റർ വീതിയിലാണ് ബൈപ്പാസ് നിർമിക്കുന്നത്. 25.5 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. കോട്ടയം – എറണാകുളം സംസ്ഥാന പാതയ്ക്ക് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ബൈപ്പാസിന്റെ നിർമാണം പൂർത്തിയാകുന്നതോടെ വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു ടൗണിൽ പ്രവേശിക്കാതെ പോകാനാകും.
കടുത്തുരുത്തി ടൗൺ ബൈപ്പാസ് നിർമാണം അന്തിമഘട്ടത്തിൽ
