ഇലക്ഷൻ കാലം -സ്ഥാനാർഥികളും പ്രവർത്തകരും പാലിക്കേണ്ട മര്യാദകൾ Iഅഡ്വ. ചാർളി പോൾ(ട്രെയ്നർ, മെൻ്റർ)

-സ്ഥാനാർത്ഥികളും പ്രവർത്തകരും ഭവന സന്ദർശനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി ഇറങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം ഉറപ്പാക്കാനാവും. ഒന്ന്. എ.ബി.സി റൂളാണ്. എ-എന്നാൽ അപ്പിയറൻസ്, ബി- എന്നാൽ ബിഹേവിയർ , സി- എന്നാൽ ക്യാരക്ടർ .ഇത് മൂന്നും സ്ഥാനാർത്ഥികളെ സംബന്ധിച്ച് പ്രധാനമാണ്.ഉടുപ്പിലും നടപ്പിലും വെടിപ്പ് വേണം. സ്ത്രീകളായിട്ടുള്ള സ്ഥാനാർത്ഥികൾസാരി ഉടുക്കുന്നതാണ്കൂടുതൽ നല്ലത്.പുരുഷന്മാർ മുണ്ട്, ഷർട്ട് വേഷമാണ് ഉചിതം. മുണ്ട് മടക്കിക്കുത്തരുത്.അവ വൃത്തിയുള്ളതും ചേരുന്നതുമാകണം. “First impression is the best Impression”എന്നാണ് ചൊല്ല്.ആദ്യ കാഴ്ചയിൽ തന്നെ സ്ഥാനാർത്ഥിയെക്കുറിച്ച്മതിപ്പ് തോന്നണം.പെരുമാറ്റത്തിലെസ്വീകാര്യത പ്രധാനമാണ്. വിനയയും എളിമയും പുലർത്തണം. തലക്കനവും അഹങ്കാരവും ആക്ഷേപ – പരിഹാസ സമീപനവും സ്ഥാനാർത്ഥിയെ വെറുക്കുന്നതിനിടയാക്കും.സംഭാഷണത്തിൽ ശ്രദ്ധിക്കേണ്ട അഞ്ച് ഘടകങ്ങൾ ഉണ്ട് . 1. മാന്യത സ്പർശിക്കുന്ന ശബ്ദം,. 2. സൗഹാർദ്ദ സമീപനം ,3. സംഭാഷണത്തിൽ ആദരവ്, 4. ലളിതമായ ഭാഷ, 5. ക്ഷമ .ഇവ സംഭാഷണത്തിൽ ഉണ്ടാകണം. ഏറ്റവും വിലയേറിയ വസ്തു നാവാണ്;ഏറ്റവും വില കുറഞ്ഞ വസ്തുവും നാവാണ്. സൂക്ഷിച്ച് ഉപയോഗിക്കുക. “സംസാരം വെള്ളിയാണ്; മൗനമോ സ്വർണ്ണവും “ചില സന്ദർഭങ്ങളിൽമൗനമാണ് ഗുണം ചെയ്യുക.വാക്ക് ഊർജ്ജമാണ്. വാക്ക് വളർത്തും. വാക്ക് ഉയർത്തും. അത്തരം വാക്കേ പറയാവു.വിവിധ സ്വഭാവക്കാരെയും വ്യത്യസ്ത രാഷ്ട്രീയ നിലപാടുള്ളവരെയും കണ്ടുമുട്ടും . പലരും രാഷ്ട്രീയ ജ്വരത്താലും, പ്രവർത്തന തിരക്കിൽപെട്ട് ശരിയായ ഉറക്കം കിട്ടാതെ ഇരിക്കുന്നതിനാലും പെട്ടെന്ന് ചൂടായി പ്രതികരിക്കാൻ ഇടയുണ്ട്. അതിനാൽആരുമായും തർക്കിക്കരുത്. പ്രകോപിപ്പിക്കുകയും അരുത്. അതേ നാണയത്തിൽ തിരിച്ചടിക്കാനും മുതിരരുത്. നയം,മയം, വയം എന്നിവയാണ് ഇലക്ഷൻ സമയത്ത് പ്രയോജനകരമാവുക. സ്ഥാനാർത്ഥി മറ്റ് സ്ഥാനാർത്ഥികളെ, ഒരിക്കലും താഴ്ത്തിക്കെട്ടി സംസാരിക്കരുത്.വ്യക്തിപരമോ കുടുംബപരമോആയ ആക്ഷേപം നടത്തരുത്. ജാതി , മതം , വർഗ്ഗം, വർണ്ണം, എന്നിവ സംബന്ധിച്ചോ ,ഭിന്നശേഷി , ജെൻഡർ എന്നിവയെക്കുറിച്ചോ മോശം പരാമർശം നടത്തരുത്.ഗേറ്റ് തുറന്ന് പ്രവേശിക്കും മുൻപ്നായയെ അഴിച്ചു വിട്ടിരിക്കുകയാണോ എന്ന് നോക്കണം. “നായ ഉണ്ട്, സൂക്ഷിക്കുക”എന്ന ബോർഡ് ഗേറ്റിൽ ഉണ്ടെങ്കിൽ നായയെ അഴിച്ചു വിട്ടിരിക്കാനാണ് സാധ്യത .ഗേറ്റ് തുറക്കുമ്പോൾ തന്നെ കയ്യിൽ കടിക്കാനും സാധ്യതയുണ്ട്. അത്തരം വീടുകളിൽ വീട്ടുകാർ വരും വരെ കാത്തു നില്ക്കുക. പലയിടത്തും സ്ഥാനാർത്ഥിയെ നായ കടിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. പ്രത്യേകം സൂക്ഷിക്കുക.ഗേറ്റ് തുറന്ന് കയറി ശേഷം തിരികെ പോരുമ്പോൾ ഗേറ്റ് അടച്ച് കൊളുത്ത് ഇടാൻ മറക്കരുത്.സിറ്റിയിൽ ഗേറ്റ് തുറന്ന് കിടന്നാൽഅപകടങ്ങൾ ഉണ്ട്. ഗേറ്റ് തുറന്നിട്ട് പോകുന്നവർക്ക് വോട്ട് ലഭിക്കുകയുമില്ല.മുറ്റത്ത് നിന്ന് സംസാരിച്ചാലും മതി. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർ നിർബന്ധിച്ചാൽ മാത്രമേ അകത്ത് കയറാവു. അമിത അടുപ്പം കാണിച്ച് അടുക്കള വരെ പോകുന്നതും ആഹാരം രുചിച്ച് നോക്കുന്നതും ആർക്കും ഇഷ്ടപെടില്ല. മാന്യമായ അകലം നല്ലതാണ്. വ്യക്തിപരമായ വിവരങ്ങൾ ചോദിക്കാതിരിക്കുകയാവും ഭംഗി.കോളിംഗ് ബെൽ ഒരു തവണ മാത്രം അടിക്കുക. കാണുന്നില്ലെങ്കിൽ ജനൽ തുറന്നു നോക്കുക, പുറക് വശത്ത് പോയി നോക്കുക എന്നിവ പാടില്ല. ആളില്ലാത്ത വീടുകൾ കുറിച്ച് വച്ച് പിന്നീട് ആളുള്ളപ്പോൾ പോകുന്നതാകും ഉചിതം. നോട്ടീസ്, അഭ്യർത്ഥന എന്നിവ ലെറ്റർ ബോക്സിൽ ഇടാം.മുൻവശത്ത്വച്ചിട്ട് പോകാം.വീടുകളിലെ ചെടി പറിച്ചെടുക്കുക, ഒടിച്ചെടുക്കുക, പൂ പറിക്കുക, പേരയ്ക്ക, ചാമ്പയ്ക്ക തുടങ്ങിയ കായ്കനികൾ പറിച്ചെടുത്ത് ഭക്ഷിക്കുക എന്നിവ പാടില്ല. നിങ്ങളുടെ പ്രവർത്തനവും സംസാരവുമെല്ലാം ആ വീട്ടിലെയോ ,ചുറ്റുവട്ടത്തുള്ളതോ ആയ സി.സി .ടി .വി യിൽപതിയുന്നുണ്ടെന്ന് ഓർമ്മവേണം.ഉച്ചയുറക്കത്തിൻ്റെ സമയത്തും സന്ധ്യാവേളയിലെ പ്രാർത്ഥനാ വേളയിലും വീടുകളിൽ വോട്ട് ചോദിച്ച് പോകാതിരിക്കുക. അതിരാവിലെ മുതിർന്നവർ ജോലിക്കു പോകാനും കുട്ടികളെ സ്കൂളിൽ അയക്കാനുള്ള തിരക്കിലായിരിക്കും. ആ സമയത്തെ ഭവനസന്ദർശനവും ഒഴിവാക്കാം. കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും ക്ഷമയും അറിവും കാഴ്ചപ്പാടും സേവനമനോഭാവവും രാഷ്ട്രീയ നിലപാടും ഒക്കെ വിജയത്തെ സ്വാധീനിക്കുന്നതോടൊപ്പം പെരുമാറ്റ മര്യാദകളും വിജയത്തിനെ ബാധിക്കും. ( 8075789768)(അഭിഭാഷകനും ട്രെയിനറും മെൻ്ററുമായ ലേഖകൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളുടെ പരിശീലകനാണ്.)

Leave a Reply

Your email address will not be published. Required fields are marked *